ചേര്‍ത്തല: ചേര്‍ത്തല റെയില്‍വേ സ്റ്റേഷനു സമീപം ദേശീയപാതയോടു ചേര്‍ന്ന് കുറ്റിക്കാട്ടില്‍ പുരുഷന്റെ അസ്ഥികൂടം കണ്ടെത്തി. മാസങ്ങള്‍ പഴക്കമുണ്ടെന്നാണു പ്രാഥമിക വിലയിരുത്തല്‍. തിങ്കളാഴ്ച രാവിലെ ഒന്‍പതുമണിയോടെയാണു സംഭവം. കാണാതായവരെ കേന്ദ്രീകരിച്ച് പോലിസ് അന്വേഷണം തുടങ്ങി. ഇന്നലെ രാവിലെ ദേശീയപാതയില്‍ ചരക്കുലോറി നിര്‍ത്തി പുറത്തിറങ്ങിയ ഡ്രൈവര്‍ കാടിനടുത്തേക്കു ചെന്നപ്പോഴാണ് മരത്തിനു ചുവട്ടില്‍ അസ്ഥികൂടം കണ്ടത്.

വിവരമറിഞ്ഞ് നാട്ടുകാരും പിന്നാലെ പോലീസും എത്തി. ശാസ്ത്രീയ പരിശോധനാവിഭാഗവും സ്ഥലത്തെത്തി പരിശോധന നടത്തിയ ശേഷം അസ്ഥികൂടവും അതില്‍ ദ്രവിച്ചുതീരാതിരുന്ന വസ്ത്രങ്ങളുടെ ഭാഗവും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു മാറ്റി. മരത്തില്‍ കയര്‍ കണ്ടതിനാല്‍ ആത്മഹത്യയാണോയെന്ന സംശയമുയര്‍ന്നു.

ചേര്‍ത്തല ഡിവൈഎസ്പി ടി. അനില്‍ കുമാര്‍, സ്റ്റേഷന്‍ ഓഫീസര്‍ ലൈസാദ് മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലാണ് പോലീസ് പരിശോധന നടത്തിയത്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ഇതിനുശേഷമേ പ്രായം സ്ഥിരീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു. റെയില്‍വേ സ്റ്റേഷനു വടക്കുമാറി ഒറ്റപ്പെട്ട പ്രദേശമാണിവിടം. അപൂര്‍വമായാണ് വാഹനങ്ങള്‍ ഇവിടെ നിര്‍ത്തുന്നത്. മാലിന്യംതള്ളുന്ന സ്ഥലവുമാണിത്.

അസ്ഥികൂടം കണ്ടെത്തിയ സാഹചര്യത്തില്‍ കാണാതായവരെക്കുറിച്ച് പോലീസ് അന്വേഷണം തുടങ്ങി. ചേര്‍ത്തല സ്റ്റേഷന്‍ പരിധിയില്‍ കാണാതായ പരാതികള്‍ നിലവിലില്ലാത്ത സാഹചര്യത്തില്‍ സമീപ സ്റ്റേഷനുകളിലെ പരാതികള്‍ പരിശോധിക്കും.