ബെംഗളൂരു: 'കളിച്ചുകൊണ്ട് പഠനം' പദ്ധതി (നലി കലി പദ്ധതി) ഉപേക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ഒരുങ്ങുന്നു. പ്രാഥമികവിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ പരിഷ്‌കാരമാകുമെന്ന് പ്രതീക്ഷിച്ച് ഒന്നുമുതല്‍ മൂന്നുവരെ ക്ലാസുകളിലെ വിദ്യാര്‍ഥികള്‍ക്കുവേണ്ടി തയ്യാറാക്കിയ പദ്ധതിക്കാണ് അവസാനമാകുന്നത്.

2009-ലാണ് പദ്ധതി ആരംഭിച്ചത്. എന്നാല്‍, വിദ്യാര്‍ഥികള്‍ ശരിയായവിധത്തില്‍ പഠിക്കുന്നില്ലെന്നാണ് കണ്ടെത്തല്‍. വിദ്യാര്‍ഥികളുടെ പഠനനിലവാരം മോശമാകുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത് ഉപേക്ഷിക്കാന്‍ വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചത്.

ഒന്നുമുതല്‍ മൂന്നുവരെ ക്ലാസുകളിലെ കുട്ടികളെ ഒരുമിച്ചിരുത്തി കളികളും പരിശീലനപരിപാടികളുമായി പഠനം നടത്തുന്ന രീതിയായിരുന്നു നലി കലി പദ്ധതിയില്‍ പിന്തുടര്‍ന്നിരുന്നത്. ഓരോ ക്ലാസിനും ഓരോ ക്ലാസ് മുറി എന്നതിനുപകരം മൂന്നുക്ലാസുകള്‍ക്കുമായി ഒരു ക്ലാസ് മുറി നടപ്പാക്കുകയും ചെയ്തു.

പദ്ധതിനടത്തിപ്പില്‍ മാറ്റംവേണമെന്ന് 2017 മുതല്‍ അഭിപ്രായം ഉയര്‍ന്നിരുന്നു. 2020-ല്‍ കഴിഞ്ഞസര്‍ക്കാര്‍ ദേശീയ വിദ്യാഭ്യാസനയം നടപ്പാക്കാന്‍ തീരുമാനിച്ചപ്പോഴും പദ്ധതി പുനഃപരിശോധിക്കണമെന്ന് ശുപാര്‍ശചെയ്തിരുന്നു. ആദ്യഘട്ടത്തില്‍ 29,000 സ്‌കൂളുകളിലാണ് പദ്ധതി നിര്‍ത്തുന്നത്. ഘട്ടംഘട്ടമായി ബാക്കി സ്‌കൂളുകളും പദ്ധതി അവസാനിപ്പിക്കും.