പത്തനംതിട്ട: പ്രണയ ബന്ധത്തില്‍ നിന്നും പിന്മാറിയതിന് തിരുവല്ലയില്‍ 19 കാരിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസില്‍ ശിക്ഷ വിധി ഇന്ന്. പത്തനംതിട്ട അയിരൂര്‍ സ്വദേശിനി കവിതയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില്‍ പ്രതി അജിന്‍ റെജി മാത്യു കുറ്റക്കാരന്‍ എന്ന് അഡീഷണല്‍ ജില്ലാ കോടതി കണ്ടെത്തിയിരുന്നു. പരമാവധി ശിക്ഷ വിധിക്കും എന്നാണ് പ്രതീക്ഷ എന്ന് മരിച്ച കവിതയുടെ കുടുംബം കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

2019 മാര്‍ച്ച് 12 ന് തിരുവല്ലയില്‍ലെ ചിലങ്ക ജംഗ്ഷനിലായിരുന്നു കേസിനാസ്പദമായ സംഭവം. സഹപാഠിയായിരുന്ന പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറിയതിനെ തുടര്‍ന്ന്, പെണ്‍കുട്ടിയെ വഴിയില്‍ തടഞ്ഞ് നിര്‍ത്തി അജിന്‍ ആക്രമിക്കുകയായിരുന്നു. കയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് വയറ്റില്‍ കുത്തിയ ശേഷം ബാഗിലുണ്ടായിരുന്ന പെട്രോള്‍ പെണ്‍കുട്ടിയുടെ തലയിലൂടെ ഒഴിച്ച് തീകൊളുത്തുക ആയിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.

നാട്ടുകാരടക്കം ഓടിയെത്തി തീയണച്ച് കവിതയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഗുരുതരമായി പൊള്ളലേറ്റ കവിത പിറ്റേന്ന് തന്നെ മരിച്ചു. കൊലക്കുറ്റത്തില്‍ ശക്തമായ സാക്ഷിമൊഴികളും സമര്‍പ്പിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നു. കവിതയെ കൊലപ്പെടുത്തിയ ശേഷം അത്മഹത്യ ചെയ്യാനായിരുന്നു പ്രതിയുടെ തീരുമാനം. കത്തിയും പെട്രോളും കയറും പ്രതിയുടെ കയ്യിലുണ്ടായിരുന്നു. സംഭവദിവസം തന്നെ പൊലീസ് പ്രതിയെ പിടികൂടി. അതിവേഗത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.