ബെര്‍ലിന്‍: പത്ത് രോഗികളെ കൊലപ്പെടുത്തിയ കേസില്‍ ജര്‍മനിയില്‍ മെയില്‍ നഴ്‌സിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി. തന്റെ ജോലിഭാരം കുറയ്ക്കുന്നതിനായി പത്ത് രോഗികളെ കൊലപ്പെടുത്തുകയും 27 പേരെ കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്ത കേസിലാണ് പ്രതിക്ക് തടവ് വിധിച്ചത്. ജോലി ഭാരം കൂടിയതിനാല്‍ അത് കുറയ്ക്കുന്നതിന് വേണ്ടിയാണ് യുവാവ് ക്രൂര കൊലപാതകങ്ങള്‍ നടത്തിയത്.

വേദനാസംഹാരി അടക്കം മാരകമായ മരുന്നുകള്‍ കുത്തിവച്ചാണ് നഴ്‌സ് കൊലപാതകം നടത്തിയത്. അമേരിക്കയില്‍ വധശിക്ഷയ്ക്ക് ഉപയോഗിക്കുന്ന മോര്‍ഫിനും മിഡാസോലവും പ്രതി ഉപയോഗിച്ചു എന്നാണ് കോടതി കണ്ടെത്തല്‍.2023 ഡിസംബര്‍ മുതല്‍ 2024 മേയ് വരെ ജര്‍മനിയിലെ ആച്ചനിനടുത്തുള്ള വുര്‍സെലെനിലെ ഒരു ക്ലിനിക്കില്‍ ആയിരുന്നു സംഭവം. അമിതമായ രീതിയില്‍ വേദനസംഹാരികള്‍ നല്‍കിയായിരുന്നു കൊലപാതകം.

44 കാരനായ നഴ്‌സ് ചെയ്ത കുറ്റകൃത്യങ്ങള്‍ പ്രത്യേക ഗൗരവമുള്ളതാണെന്നും കോടതി വിധിയില്‍ പറയുന്നു. രാത്രി ഷിഫ്റ്റുകളിലെ ജോലിഭാരം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ, പ്രായമായ രോഗികള്‍ക്ക് വലിയ അളവില്‍ ലഹരിമരുന്നുകളോ വേദനസംഹാരികളോ പ്രതിയായ നഴ്‌സ് കുത്തിവച്ചുവെന്നും കോടതി കണ്ടെത്തി.