കൊച്ചി: മോഷണം പോയ റെയ്ബാന്‍ സണ്‍ഗ്ലാസ് മണിക്കൂറുകള്‍ക്കുള്ളില്‍ കണ്ടെത്തി നല്‍കി കേരളാ പോലിസ്. ഫോര്‍ട്ട്‌കൊച്ചി കാണാനെത്തിയ ഉന്നത എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥയായ മലയാളി വനിതയുടെ യൂണിഫോമിന്റെ ഭാഗമായ സണ്‍ഗ്ലാസാണ് മോഷണം പോയത്. പരാതി ലഭിച്ചയുടന്‍ അന്വേഷണത്തിന് ഇറങ്ങിയ പോലിസ് നാലു മണിക്കൂറിനകം കേസില്‍ തുമ്പുണ്ടാക്കി. കൊച്ചി കാണാനെത്തിയ ആന്ധ്ര സ്വദേശിയായ ബിടെക് വിദ്യാര്‍ഥിയാണ് പ്രതി.

ഫോര്‍ട്ട്‌കൊച്ചിയില്‍ നിന്ന് 62 കിലോമീറ്റര്‍ അകലെ തൃശൂര്‍ കൊടകരയില്‍ ഓടിക്കൊണ്ടിരുന്ന വാനില്‍ നിന്നാണ് പോലിസ് സണ്‍ഗ്ലാസ് കണ്ടെത്തിയത്. സ്‌ക്വാഡ്രന്‍ ലീഡറും പൈലറ്റുമായ ആലുവ സ്വദേശി ഷെറിന്‍ കുര്യാക്കോസിന് ഫ്‌ലൈയിങ് യൂണിഫോമിന്റെ ഭാഗമായി എയര്‍ഫോഴ്‌സ് അനുവദിച്ചതാണു സണ്‍ഗ്ലാസ്. ഇഖ്കഴിഞ്ഞ അഞ്ചാം തിയതി ഉച്ചയ്ക്ക് 2.30ന് ഷെറിന്‍ ബന്ധുക്കള്‍ക്കൊപ്പം റസ്റ്ററന്റില്‍ കയറിയപ്പോഴാണു മേശപ്പുറത്തു വച്ച സണ്‍ഗ്ലാസ് മോഷണം പോയത്.

വൈകിട്ട് ആറിന് പരാതി നല്‍കി. അന്വേഷണത്തിനായി ഇന്‍സ്‌പെക്ടര്‍ എം.എസ്.ഫൈസല്‍, എസ്‌ഐ അഞ്ജന, സീനിയര്‍ സിപിഒമാരായ കെ.സി.മഹേഷ്, സബീര്‍ ബഷീര്‍ എന്നിവര്‍ രംഗത്തിറങ്ങി. റസ്റ്ററന്റില്‍ നിന്ന് ലഭിച്ചതു മോഷ്ടാവിന്റെ അവ്യക്തമായ സിസിടിവി ദൃശ്യം മാത്രം. വിനോദസഞ്ചാരികളുടെ സംഘത്തിനൊപ്പം എത്തിയ മോഷ്ടാവ് ശുചിമുറി ഉപയോഗിക്കാനാണു റസ്റ്ററന്റില്‍ കയറിയതെന്നും വ്യക്തമായി. പിന്നെ, ഇത്തരം സംഘങ്ങള്‍ എത്തുന്ന വാനുകളെ ചുറ്റിപ്പറ്റിയായി അന്വേഷണം. റസ്റ്ററന്റിനു സമീപത്തെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ഒരു വാനിന്റെ റജിസ്‌ട്രേഷന്‍ നമ്പര്‍ ലഭിച്ച പൊലീസ് ഇതിന്റെ ഡ്രൈവറെ ബന്ധപ്പെട്ടു മോഷ്ടാവിന്റെ ദൃശ്യം കൈമാറി.

യുവാവ് തന്റെ വാഹനത്തിലുണ്ടെന്നും കണ്ണട ഇയാളുടെ പക്കലുണ്ടെന്നും ഡ്രൈവര്‍ വിവരം നല്‍കി. ഇതോടെ, വാഹനം കൊടകര പൊലീസ് സ്റ്റേഷനിലെത്തിച്ചു യുവാവിനെ പിടികൂടി. ആന്ധ്ര സ്വദേശിയായ ബിടെക് വിദ്യാര്‍ഥിയായിരുന്നു പ്രതി. ഇയാളുടെ ഭാവിയെ കരുതി കേസെടുക്കരുതെന്ന് ഷെറിന്‍ ആവശ്യപ്പെട്ടു.