തൃശ്ശൂര്‍: മുറിയില്‍ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മയെ ഓടി എത്തി രക്ഷിച്ച് പോലിസ്. മുറിയില്‍ കയറിയ അമ്മ വാതില്‍ തുറക്കുന്നില്ലെന്നും രക്ഷിക്കണമെന്നും പറഞ്ഞ് കരഞ്ഞു കൊണ്ട് മകള്‍ പോലിസിനെ ഫോണ്‍ വിളിച്ചതോടെയാണ് അതിവേഗ രക്ഷാപ്രവര്‍ത്തനം നടത്തിയത്. വെള്ളിയാഴ്ച രാവിലെ വിയ്യൂര്‍ പോലീസ് സ്റ്റേഷനിലെക്കാണ് അമ്മയെ രക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള മകളുടെ ഫോണ്‍ കോള്‍ എത്തിയത്. അതിവേഗം ഓടി എത്തിയ പോലിസ് ഒരു ജീവനെ മരണത്തില്‍ നിന്നും കരകേറ്റുകയും ചെയ്തു.

ഫാനില്‍ തൂങ്ങിയാടിയ ജീവനാണ് പോലിസ് എത്തി രക്ഷിച്ചത്. മകളുടെ ഫോണ്‍ വന്നയുടന്‍ എസ്‌ഐ ജിനുകുമാര്‍, എഎസ്‌ഐ സജീവന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിഷി എന്നിവര്‍ അതിവേഗം സ്ഥലത്തെത്തി. വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്ന പോലിസ് കണ്ടത് ഫാനില്‍ തൂങ്ങി പിടയുന്ന വീട്ടമ്മയെ ആണ്. ജിനുകുമാറും നിഷിയും സ്ത്രീയെ ഉയര്‍ത്തിപ്പിടിച്ചു. സജീവന്‍ വീട്ടില്‍നിന്ന് കത്തിയെടുത്ത് കയര്‍ മുറിച്ചു. മൂവരും പോലീസ് ജീപ്പില്‍ സ്ത്രീയെ ആശുപത്രിയിലെത്തിച്ചു.

യാത്രക്കിടെത്തന്നെ ആശുപത്രിയിലേക്ക് വിവരം നല്‍കിയതിനാല്‍ എത്തിയ ഉടന്‍ അത്യാഹിതവിഭാഗത്തില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കി. ഉച്ചയോടെ സ്ത്രീ അപകടനില തരണംചെയ്തു. മകള്‍, വിദ്യാര്‍ഥിനിയായ പതിനെട്ടുവയസ്സുകാരി, അമ്മയുടെ ജീവന്‍ രക്ഷിച്ചതിന് പോലീസ് ഉദ്യോഗസ്ഥരോട് നന്ദി പറഞ്ഞു. പെട്ടെന്നുണ്ടായ മാനസികാവസ്ഥയില്‍ ചെയ്തതാണെന്നും രക്ഷപ്പെടുത്തിയതിന് നന്ദിയുണ്ടെന്നും രക്ഷപ്പെട്ട സ്ത്രീയും പറഞ്ഞതോടെ പോലീസ് സംഘം മടങ്ങി. ആശുപത്രി വിട്ടശേഷം സ്ത്രീയെ കൗണ്‍സിലിങ്ങിന് വിടാനുള്ള ഒരുക്കത്തിലാണ് പോലീസ്.