കോട്ടയ്ക്കല്‍: മലപ്പുറത്ത് 16 കിലോ കഞ്ചാവുമായി സ്‌കൂള്‍ ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 20.88 ലക്ഷം രൂപയും കണ്ടെടുത്തു. കോട്ടയ്ക്കല്‍ ഔഷധി റോഡിലെ വെള്ളക്കാട് വീട്ടില്‍ വി.കെ. ഷഫീര്‍ ആണ് അറസ്റ്റിലായത്. ചങ്കുവെട്ടി -കോട്ടയ്ക്കല്‍ റോഡില്‍ ബൈക്കില്‍ കടത്തുകയായിരുന്ന 5.1 കിലോ കഞ്ചാവുമായാണ് ഇയാള്‍ ആദ്യം എക്‌സൈസിന്റെ പിടിയിലായത്. 6310 രൂപയും ഇയാളുടെ കൈവശമുണ്ടായിരുന്നു.

തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത ഇയാളുടെ വീട്ടില്‍നടത്തിയ പരിശോധനയില്‍ 11.5 കിലോ കഞ്ചാവും 20.88 ലക്ഷം രൂപയും കണ്ടെടുത്തു. കോട്ടയ്ക്കലും പരിസരപ്രദേശങ്ങളിലും വില്‍ക്കാന്‍ സൂക്ഷിച്ച കഞ്ചാവാണിത്. കുറ്റിപ്പുറം എക്‌സൈസ് റേഞ്ചും എക്‌സൈസ് ഇന്റലിജന്‍സ് ബ്യൂറോയും സംയുക്തമായി കോട്ടയ്ക്കല്‍ ടൗണില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.

കോട്ടയ്ക്കലിലെ ഒരു സ്‌കൂളില്‍ ബസ് ഡ്രൈവറാണ് ഇയാള്‍. എക്‌സൈസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെ പിടികൂടുകയായിരുന്നു. കുറ്റിപ്പുറം എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.എം. അഖില്‍, എക്‌സൈസ് കമ്മിഷണര്‍ സ്‌ക്വാഡ് അംഗങ്ങളായ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ടി. ഷിജുമോന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഇ. അഖില്‍ദാസ്, വി. സച്ചിന്‍ദാസ്, ഇ. പ്രവീണ്‍, കുറ്റിപ്പുറം എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പി.പി. പ്രമോദ്, പി. ലെനിന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ അലക്‌സ്, കെ. ദിവ്യ, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ (ഗ്രേഡ്) ഡ്രൈവര്‍ കെ. ഗണേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.