കരിപ്പൂര്‍: ബാഗേജില്‍നിന്നു കാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ നഷ്ടപ്പെട്ടയാള്‍ക്ക് വിമാനക്കമ്പനി നഷ്ടപരിഹാരമായി വാഗ്ദാനം ചെയ്തത് 500 രൂപ. ദുബായില്‍നിന്നു നാട്ടിലേക്കു മടങ്ങുന്നതിനിടെ കരിപ്പൂരില്‍ വിമാനമിറങ്ങിയ തൃത്താല പടിഞ്ഞാറങ്ങാടി ചുങ്കത്ത് മുഹമ്മദ് ബാസിലിനാണ് 500 രൂപ നഷ്ടപരിഹാരം വാഗ്ദാനം ചെയ്തത്. പരാതിക്ക് ഇമെയിലായി ലഭിച്ച മറുപടിയിലാണു കമ്പനിയുടെ 'ഓഫര്‍'.

കമ്പനിയുടെ ഭാഗത്ത് അപാകത കണ്ടെത്തിയിട്ടില്ലെന്നു പറയുന്ന കത്തില്‍, ബാഗിനു പുറമേയ്ക്കുണ്ടായ കേടുപാടുകള്‍ക്കുള്ള നഷ്ടപരിഹാരമായാണ് 500 രൂപയെന്നാണു വിശദീകരണം. കഴിഞ്ഞ 19നാണ് ഇദ്ദേഹം ദുബായില്‍നിന്നു സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കരിപ്പൂരിലെത്തിയത്. വിമാനത്താവളത്തിലെ കണ്‍വെയര്‍ ബെല്‍റ്റില്‍ ബാഗ് കാണുമ്പോള്‍ പൊട്ടിച്ച നിലയിലായിരുന്നു എന്നു മുഹമ്മദ് ബാസില്‍ പറയുന്നു. 23,000 രൂപ വിലവരുന്ന എയര്‍പോഡ്, വിലകൂടിയ മിഠായികള്‍ തുടങ്ങിയവയാണു നഷ്ടപ്പെട്ടത്.

വിമാന കമ്പനിക്കെതിരെ പ്രധാനമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കു പരാതി നല്‍കി. ഒപ്പമെത്തിയ ബന്ധു ഇബ്രാഹിം ബാദുഷയുടെ പെട്ടിയില്‍നിന്ന് 26,500 രൂപ നഷ്ടപ്പെട്ടതായും പരാതിയുണ്ട്. ഈ പെട്ടിയുടെയും പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. പരാതിയെത്തുടര്‍ന്നു യാത്രക്കാരുടെ സാന്നിധ്യത്തില്‍ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും വിമാനത്താവളത്തിനുള്ളില്‍ ലഗേജ് എത്തുന്നതുവരെയുള്ള ദൃശ്യങ്ങള്‍ ലഭ്യമായില്ല.