വടകര: രാഹുല്‍ മാങ്കൂട്ടത്തിലിനെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് എംഎല്‍എ കെ.കെ. രമ. കേരള പൊലീസ് എന്തുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത്? കേരള പൊലീസ് നാടകം കളിക്കുന്നത് എന്തിനാണെന്നും കെ.കെ. രമ എംഎല്‍എ ചോദിച്ചു. സൈബര്‍ അറ്റാക്കിനെ പേടിച്ച് ആരും പരാതി നല്‍കാതിരിക്കരുത്. പെണ്‍കുട്ടികള്‍ ധൈര്യപൂര്‍വം പരാതി നല്‍കണം. പരാതി ഉയര്‍ന്നിട്ടും രാഹുല്‍ പാലക്കാട് സജീവമായി ഇറങ്ങിയത് ശരിയായില്ല. രാഹുല്‍ രാജിവയ്ക്കണം. ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്ത് തുടരരുതെന്നും കെ.കെ. രമ പറഞ്ഞു.

രാഹുല്‍ ഹോട്ടല്‍ മുറിയില്‍ കയറി ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി മറ്റൊരു പെണ്‍കുട്ടി കൂടി രംഗത്തെത്തിയതിന് പിന്നാലെയാണ് രമയുടെ പ്രതികരണം. പുതിയ പരാതി ലഭിച്ചെന്ന വാര്‍ത്ത കെപിസിസി നേതൃത്വം സ്ഥിരീകരിച്ചിരുന്നു. ഇന്ന് ഉച്ചയോടെയാണ് കെപിസിസിക്ക് പരാതി ലഭിച്ചതെന്നാണ് വിവരം. ഇതോടെ രാഹുലിനെതിരെ കൂടുതല്‍ നട പടികളിലേക്ക് കടക്കാനാണ് കെപിസിസി ആലോചന.

കെപിസിസി അധ്യക്ഷനാണ് പെണ്‍കുട്ടിയുടെ പരാതി ലഭിച്ചിരിക്കുന്നത്. നേരത്തെ പരാതി വന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനെ സസ്പെന്‍ഡ് ചെയ്തിരുന്നു. വീണ്ടും പരാതി വന്നതോടെ പുറത്താക്കാനുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നാണ് സൂചന. രേഖാമൂലമാണ് പെണ്‍കുട്ടി കെപിസിസി അധ്യക്ഷന് പരാതി നല്‍കിയത്. ഒപ്പം രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.