കൊച്ചി:സി.പി.എമ്മിനു വേണ്ടി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച കിഴക്കമ്പലം പഞ്ചായത്ത് സെക്രട്ടറിയ്ക്കെതിരെ ട്വന്റി20 പാര്‍ട്ടി കോടതിയെയും ഇന്ന് സമീപിക്കും. കിഴക്കമ്പലം പഞ്ചായത്തിന്റെ ധന വിനിയോഗവുമായി ബന്ധപ്പെട്ടു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തില്‍ വാസ്തവ വിരുദ്ധമായ കാര്യങ്ങളാണ് സി.പി.എം എംഎല്‍എ പി. വി ശ്രീനിജന്റെ ആവശ്യപ്രകാരം ഇടതുപക്ഷ യൂണിയന്‍ അംഗമായ കിഴക്കമ്പം പഞ്ചായത്ത് സെക്രട്ടറി മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയതായും ട്വന്റി20 പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് സാബു എം. ജേക്കബ്ബ് പറഞ്ഞു.

തുടര്‍ച്ചയായ നിയമ ലംഘനങ്ങള്‍ നടത്തിയതിന്റെ പേരില്‍ പഞ്ചായത്ത് സെക്രട്ടറിക്കു അഞ്ചു പ്രാവശ്യം മെമ്മോ നല്‍കുകയും തുടര്‍ന്ന് തല്‍സ്ഥാനത്തു നിന്നും മാറ്റാന്‍ പഞ്ചായത്തു കമ്മിറ്റിതീരുമാനമെടുത്തിട്ടുള്ളതുമാണ്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപെട്ടു അസ്സി. റിട്ടേണിങ് ഓഫീസര്‍ ആയ പഞ്ചായത്ത് സെക്രട്ടറിയെ ഔദ്യോഗിക സ്ഥാനത്തു നിന്നും പുറത്താക്കണമെന്നും ക്രിമിനല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്യണമെന്നും സാബു എം. ജേക്കബ്ബ് പറഞ്ഞു. ട്വന്റി20 യുടെ മുന്നേറ്റത്തില്‍ വിറളി പൂണ്ട സിപിഎമ്മും കോണ്‍ഗ്രസും അടക്കം 25 രാഷ്ട്രീയ പാര്‍ട്ടികള്‍ , ജനകീയ മുന്നണി, സ്വതന്ത്ര മുന്നണി, സ്വതന്ത്രര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ ഒന്നിച്ചു നിന്നാണ് കിഴക്കമ്പലത്ത് മല്‍സരിക്കുന്നതെന്നും സാബു.എം. ജേക്കബ്ബ് പറഞ്ഞു.

കഴിഞ്ഞ 10 വര്‍ഷമായി അഴിമതി രഹിതമായി കിഴക്കമ്പലം ഗ്രാമപ്പഞ്ചായത്ത് ഭരിക്കുന്ന ട്വന്റി20പാര്‍ട്ടി പഞ്ചായത്തില്‍ 32,96,03,364 രൂപയാണ് നീക്കിയിരിപ്പുള്ളത്. വാസ്തവം ഇതായിരിക്കെ കോണ്‍ഗ്രസ് , സി പി എം സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ വേണ്ടി പഞ്ചായത്ത് സെക്ട്രറി പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നവിധമാണ് മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതെന്നും സാബു. എം ജേക്കബ്ബ് പറഞ്ഞു.