കൊച്ചി : ട്വന്റി20 ക്കെതിരെ കിഴക്കമ്പലത്ത് കുറുവ മുന്നണി രൂപീകരിച്ചവര്‍ കൊച്ചി കോര്‍പ്പറേഷനില്‍ നേര്‍ക്ക് നേര്‍ പോരുവിളിക്കുന്നു. സിപിഎം തങ്ങളുടെ സ്ഥാനാര്‍ത്ഥികളെ വ്യക്തിഹത്യ നടത്തുന്നുവെന്നും പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായ എസ്.ശര്‍മ്മയുടെ ഭാര്യ പോലും പാര്‍ട്ടി ചിഹ്നം വിട്ട് കപ്പും സോസറും ചിഹ്നത്തിലാണ് ജനവിധി തേടുന്നുവെന്നുമാണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എറണാകുളം ജില്ലാ പ്രസിഡന്റ് ആരോപണം ഉന്നയിച്ചത്.

കിഴക്കമ്പലം പഞ്ചായത്തില്‍ ട്വന്റി20യെ പരാജയപ്പെടുത്താന്‍ 25 പാര്‍ട്ടികളുടെ കുറുവ മുന്നണി രൂപീകരിച്ച ഈ നേതാക്കളാണ് കൊച്ചി കോര്‍പ്പറേഷനില്‍ പരസ്പരം വിഴുപ്പലക്കുന്നത്. കൊച്ചി കോര്‍പ്പറേഷനില്‍ ബി.ജെ.പിയുമായി സഹകരിച്ച് ഭരണം നടത്തുന്ന ഇടത് മുന്നണി കഴിഞ്ഞ വര്‍ഷം 155 കോടി രൂപ ലാപ്സാക്കിയെന്ന രേഖ പുറത്തുവന്നു. ഇപ്രകാരം കോര്‍പ്പറേഷനില്‍ കഴിഞ്ഞ അഞ്ചുവര്‍ഷം കൊണ്ട് ഏറ്റവും ചുരുങ്ങിയത് 700 കോടി രൂപയെങ്കിലും ലാപ്സാക്കിയിട്ടുണ്ടാകും. പരസ്പര സഹായ സംഘം രൂപീകരിച്ച് ട്വന്റി20 പരാജയപ്പെടുത്താന്‍ പരിശ്രമിക്കുന്ന ഇന്‍ഡ്യാമുന്നണി നേതാക്കള്‍ കൊച്ചി കോര്‍പ്പറേഷനില്‍ പരസ്പരം കുറ്റപ്പെടുത്തലുകള്‍ നടത്തുന്നത് വോട്ടര്‍മാരുടെ കണ്ണില്‍ പൊടിയിടാനാണ്.

ജനങ്ങളെ കൊള്ളയടിക്കാന്‍ ഒന്നിക്കുന്ന ഇവരുടെ അവിശുദ്ധ കൂട്ടുകെട്ടിനെതിരെയാണ് ട്വന്റി20 പാര്‍ട്ടി മത്സര രംഗത്തുള്ളത്. ട്വന്റി20 പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ ഭീഷണിപ്പെടുത്താനും, പ്രലോഭിപ്പിക്കാനും ഇടത് വലത് മുന്നണികളുടെ നേതാക്കള്‍ ഒരുപോലെ രംഗത്തുണ്ട്. ദേശീയ തലത്തില്‍ മുന്നണി രൂപീകരിച്ച് തോളോട് തോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും നാട്ടില്‍ വന്നാല്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ പരസ്പരം ചെളിവാരിയെറിയുന്ന ജനവഞ്ചകരെ തിരിച്ചറിയണമെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം ജേക്കബ് ആഹ്വാനം ചെയ്തു.