പുതുപ്പള്ളി: കാടുപിടിച്ചു കിടന്ന റബര്‍ത്തോട്ടത്തില്‍ നിന്നും അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി തച്ചകുന്ന് ഭാഗത്തെ തോട്ടം തെൡക്കുന്നതിനിടെ ഇന്നലെ വൈകിട്ട് 4.30ന് ആണ് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തിയത്. റബര്‍ത്തോട്ടം തെളിക്കാനെത്തിയ മീനടം സ്വദേശികളായ അനിയപ്പന്‍, ജോയി എന്നിവരാണ് ആദ്യം അസ്ഥികൂടം കണ്ടത്.

മൂന്നു മാസങ്ങള്‍ക്കു മുന്‍പു തച്ചുകുന്ന് ഭാഗത്തുനിന്നു കാണാതായ കടുപ്പില്‍ ഇ.ജെ.ചെറിയാന്റെ (74) മൃതദേഹമാണെന്നാണു പ്രാഥമികനിഗമനം. ചെറിയാന്റെ മകന്‍ ഷെറിന്‍ മൃതദേഹം തിരിച്ചറിഞ്ഞു. സെപ്റ്റംബര്‍ 19ന് ഉച്ചയ്ക്കു 12നു ശേഷം ചെറിയാനെ വീട്ടില്‍ നിന്നു കാണാതാവുകയായിരുന്നു. മൃതദേഹം ചെറിയാന്റെ വീട്ടില്‍ നിന്ന് 400 മീറ്റര്‍ മാറിയാണു കിടന്നിരുന്നത്. ഈസ്റ്റ് എസ്എച്ച്ഒ യു.ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. ഡിഎന്‍എ പരിശോധന നടത്തി മൃതദേഹം കുടുംബത്തിനു കൈമാറും.