വാഷിങ്ടണ്‍: മാജിക് മഷ്‌റൂം കഴിച്ച് ഉന്മാദാവസ്ഥയിലായ പൈലറ്റ് ആകാശത്ത് വെച്ച് വിമാന എഞ്ചിനുകള്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. 83 യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം പറന്ന അലാസ്‌ക എയര്‍ലൈന്‍സ് വിമാനത്തിന്റ പൈലറ്റാണ് ആകാശത്ത് വെച്ച് വിമാന എഞ്ചിനുകള്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ചത്. ദിവസങ്ങള്‍ക്കു മുമ്പ് താന്‍ കഴിച്ച മാജിക് കൂണുകളുടെ ഫലത്താലാണ് തനിക്ക് ഉന്മാദാവസ്ഥ ഉണ്ടായതെന്നും പൈലറ്റ് പറയുന്നു. 2023 ഒക്ടോബറിലായിരുന്നു സംഭവം.

സിയാറ്റിലില്‍ നിന്ന് സാന്‍ ഫ്രാന്‍സിസ്‌കോയിലേക്ക് പോവുകയായിരുന്ന ഹോറൈസണ്‍ എയറിന്റെ എമ്പ്രേയര്‍ C75 റീജിയണല്‍ ജെറ്റിന്റെ കോക്ക്പിറ്റില്‍ ജമ്പ് സീറ്റിലിരുന്ന് ജോസഫ് എമേഴ്‌സണ്‍ എന്ന പൈലറ്റാണ് ഈ അതിക്രമം നടത്തിയത്. മാജിക് മഷ്‌റൂംസ് ഉപയോഗിച്ച് ലഹരിയിലായിരുന്ന ഒരു ഓഫ്-ഡ്യൂട്ടി പൈലറ്റിന്റെ അടുത്തിടെ പുറത്തുവന്ന കോക്ക്പിറ്റ് ഓഡിയോയില്‍ വിമാനത്തിന്റെ എഞ്ചിന്‍ ഓഫ് ചെയ്യാന്‍ ശ്രമിച്ച നിമിഷങ്ങള്‍ രേഖപ്പെടുത്തിയ ഓഡിയോ അടുത്തിടെ സമൂഹമാധ്യമത്തിലൂടെ പുറത്തുവന്നിരുന്നു. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്.

വിമാനം വൈകാതെ പോര്‍ട്ട്ലാന്‍ഡില്‍ അടിയന്തരമായി ലാന്‍ഡ് ചെയ്യുകയും എമേഴ്‌സണെ പൊലീസ് പിടികൂടുകയും ചെയ്തു. താന്‍ കഴിച്ച മാജിക് കൂണുകള്‍ കാരണമാണ് ഉന്മാദാവസ്ഥയിലായെന്നാണ് എമേഴ്‌സണ്‍ പൊലീസിനോട് പറഞ്ഞത്. എമേഴ്‌സണെ കൈവിലങ്ങണിയിച്ച് വിമാനത്തില്‍ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിന്റെ വീഡിയോയും പുറത്തുവന്നിരുന്നു.

ഫ്‌ലൈറ്റ് ക്രൂവിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടു എന്ന കുറ്റം എമേഴ്‌സണ്‍ സമ്മതിച്ചു. എന്നാല്‍, വിമാനത്തിന് അപകടമുണ്ടാക്കി, 83 പേരുടെ ജീവന് അപകടമുണ്ടാക്കി എന്ന കുറ്റങ്ങള്‍ അദ്ദേഹം സമ്മതിച്ചില്ല. കുറ്റസമ്മതത്തിന്റെ അടിസ്ഥാനത്തില്‍, 46 ദിവസം തടവില്‍ കിടന്നത് ശിക്ഷയായി കണക്കാക്കുകയും മൂന്ന് വര്‍ഷത്തെ മേല്‍നോട്ടത്തിലുള്ള മോചനം കോടതി അനുവദിക്കുകയും ചെയ്തു. മറ്റ് കുറ്റങ്ങള്‍ക്ക്, അഞ്ച് വര്‍ഷത്തെ പ്രൊബേഷനും തടവില്‍ കിടന്ന കാലയളവും ശിക്ഷയായി ലഭിച്ചു.