കോട്ടയം: വാകത്താനത്ത് പുലിയിറങ്ങിയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരണം. ഇന്നലെ രാത്രിയാണ് നാട്ടുകാരെ പരിഭ്രാന്തിയിലാക്കിയ വാര്‍ത്ത നാടാകെ പരന്നത്. സമൂഹമാധ്യമങ്ങളിലൂടെ പ്രചാരണം ശക്തമായതോടെ പ്രദേശവാസികള്‍ ഭയപ്പാടിലായി. എന്നാല്‍ പ്രചാരണം തെറ്റാണെന്ന് പൊലീസും വനം വകുപ്പും സ്ഥിരീകരിച്ചു. വ്യാജ പ്രചാരണത്തിനു പിന്നിലാരാണെന്നു കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

പാണ്ടന്‍ചിറ ഭാഗത്ത് ഞായറാഴ്ച വൈകിട്ട് പുലി ഇറങ്ങിയെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ ആദ്യം പ്രചാരണമുണ്ടായത്. ഒരു വയോധികന്‍ പുലിയെ കണ്ടു എന്ന തരത്തിലായിരുന്നു പ്രചാരണം. പിന്നീട്, വനം വകുപ്പിന്റെ ജീപ്പില്‍ നിന്നും പുലി ചാടിപ്പോയി എന്ന് നാട്ടുകാരില്‍ ചിലര്‍ പൊലീസിനോടു പറഞ്ഞു. എന്നാല്‍ വനം വകുപ്പിന്റെ വാഹനം ഈ ഭാഗത്തുകൂടി കടന്നുപോയിട്ടില്ലെന്നും വാകത്താനം വനത്തോടു ചേര്‍ന്നു കിടക്കുന്ന പ്രദേശമല്ലെന്നും പൊലീസ് പറഞ്ഞു.