കണ്ണൂര്‍: പള്ളിക്കുന്നില്‍ വീട്ടുകിണറ്റിലെ വെള്ളത്തിന് കടുത്ത മണവും നിറംമാറ്റവും. വെള്ളത്തില്‍ ഡീസലിന്റെ സാന്നിധ്യമുണ്ടെന്നാണ് സംശയം. ഇതേ തുടര്‍ന്ന് പരിസരവാസികളും വീട്ടുകാരും ചേര്‍ന്ന് ബക്കറ്റില്‍ കോരിയെടുത്ത് തീപ്പെട്ടിയുരച്ചപ്പോള്‍ തീ ആളിക്കത്തുന്നുണ്ട്. പരിസരത്തെല്ലാം ഡീസലിന്റെ രൂക്ഷ ഗന്ധവുമുണ്ട്. പള്ളിക്കുന്ന് ജയ് ജവാന്‍ റോഡില്‍ പിഡബ്ല്യുഡി മുന്‍ എക്‌സി. എന്‍ജിനീയര്‍ സി.എച്ച്. സുരേന്ദ്രന്റെ വീട്ടുകിണറ്റിലാണ് ഡീസലിനോട് സമാനതയുള്ള പദാര്‍ഥത്തിന്റെ സാന്നിധ്യം കാണുന്നത്.

്അതേസമയം ഈ വീടിന് തൊട്ടടുത്തായി നിരവധി വീടുകളുണ്ടെങ്കിലും മറ്റ് കിണറുകളിലെ വെള്ളത്തിനൊന്നും നിറമോ മണമോ മറ്റ് അസ്വാഭാവികതകളോ ഇല്ല. നാലുദിവസം മുന്‍പാണ് കിണര്‍വെള്ളത്തിനുള്ള നിറംമാറ്റവും ഡീസലിന്റെ മണവും വീട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. വീട്ടിലെ ഏക ജലസ്രോതസ് ആയിരുന്ന കുടിവെള്ളം നശിച്ചതോടെ പൊതുജലവിതരണ സംവിധാനത്തില്‍നിന്നും അടുത്തുള്ള വീടുകളില്‍നിന്നുമാണ് ഇവരിപ്പോള്‍ കുടിവെള്ളം ശേഖരിക്കുന്നത്.

കടുത്ത വേനലിലും അഞ്ച് പടവ് വരെ വെള്ളമുണ്ടാകുന്ന കിണറിന് 37 വര്‍ഷം പഴക്കമുണ്ട്. ദിനംപ്രതി ഡീസല്‍ സാന്നിധ്യം കൂടിവരികയാണെന്നും വീട്ടുകാര്‍ പറഞ്ഞു. വീടിനടുത്തായി ജയില്‍വകുപ്പിന്റെ ഇന്ധന പമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കിണര്‍വെള്ളത്തിലെ അസ്വാഭാവികതയ്ക്ക് പമ്പിന്റെ ഇന്ധനസംഭരണിയുമായി ബന്ധമുണ്ടോ എന്ന സംശയത്തിന്മേല്‍ ബന്ധപ്പെട്ടവര്‍ വീട്ടിലെത്തി കിണര്‍വെള്ളം പരിശോധിച്ചു.

വിഷയം സംബന്ധിച്ച് കണ്ണൂര്‍ ടൗണ്‍ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. തിങ്കളാഴ്ച കോര്‍പ്പറേഷന്‍ അധികൃതര്‍ക്ക് പരാതി നല്‍കുമെന്നും കിണര്‍വെള്ളം ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്നും വീട്ടുകാര്‍ പറഞ്ഞു.

കിണര്‍ വെള്ളം, ഡീസല്‍ സാന്നിധ്യം