മുംബൈ: വരാനിരിക്കുന്ന ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബിഎംസി) തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു. പാര്‍ട്ടി നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് വ്യക്തമാക്കിയത്. ബിഎംസി തെരഞ്ഞെടുപ്പിന് ഞങ്ങള്‍ എല്ലാവരും തയ്യാറാണ്. അത് സംബന്ധിച്ച യോഗത്തില്‍ പങ്കെടുക്കാനാണ് ഞാന്‍ വന്നത്. തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചുവെന്നും ചെന്നിത്തല പറഞ്ഞു.

മഹാരാഷ്ട്രയിലെ ഏറ്റവും പ്രധാന രാഷ്ട്രീയ സംഭവവികാസങ്ങളിലൊന്നായ ശിവസേന യുബിടി മേധാവി ഉദ്ധവ് താക്കറെയും അദ്ദേഹത്തിന്റെ ബന്ധുവും മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന മേധാവിയുമായ രാജ് താക്കറെയും തമ്മിലുള്ള അടുപ്പത്തിന്റെ പശ്ചാത്തലത്തിലാണ് സഖ്യം വിട്ട് ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.

2022-ലെ ശിവസേന പിളര്‍പ്പിനുശേഷം രാഷ്ട്രീയ പ്രസക്തി പുനഃസ്ഥാപിക്കുന്നതിനുള്ള അവസരമായിട്ടാണ് രാജ് താക്കറെയുമായുള്ള നീക്കുപോക്കിനെ ഉദ്ധവ് താക്കറെ കാണുന്നത്. രാജ് താക്കറെയെ സംബന്ധിച്ചിടത്തോളം, ഈ തെരഞ്ഞെടുപ്പ് മറാത്തി സ്വത്വം സംരക്ഷിക്കുന്നതിനുള്ള പോരാട്ടമാണ്. സഖ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ലെങ്കിലും, അടുത്തയാഴ്ച നടക്കുന്ന ബിഎംസി തെരഞ്ഞെടുപ്പില്‍ ശിവസേനയും (യുബിടി) എംഎന്‍എസും സഖ്യത്തില്‍ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മഹാരാഷ്ട്രയിലെ മഹാ വികാസ് അഘാഡി (എംവിഎ) സഖ്യത്തിന്റെ ഭാഗമാണ് കോണ്‍ഗ്രസ്. ഉദ്ധവ് താക്കറെയുടെ ശിവസേന (യുബിടി), ശരദ് പവാറിന്റെ നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി - എസ്പി) എന്നിവരാണ് സഖ്യത്തിലെ മറ്റ് പ്രധാന പാര്‍ട്ടികള്‍. 2024 ലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സഖ്യം വലിയ തിരിച്ചടി നേരിട്ടിരുന്നു. ബിഎംസിയുടെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 32 ജില്ലാ പരിഷത്തുകള്‍, 336 പഞ്ചായത്ത് സമിതികള്‍ എന്നിവയിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 15 ന് നടക്കും, അടുത്ത ദിവസം ജനുവരി 16 ന് ഫലം പ്രഖ്യാപിക്കും.