ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ബലക്ഷയം നിര്‍ണ്ണയിക്കുന്നതിനായി വെള്ളത്തിനടിയില്‍ റിമോട്ട്‌ലി ഓപ്പറേറ്റഡ് വെഹിക്കിള്‍ ഉപയോഗിച്ചുള്ള പരിശോധന ഇന്ന് തുടങ്ങും. ഫ്രാന്‍സില്‍ നിന്ന് എത്തിച്ച ഉപകരണം ഉപയോഗിച്ചാണ് പരിശോധന. അണക്കെട്ടിന്റെ ജലാഭിമുഖ ഭാഗത്തെ ദൃശ്യങ്ങള്‍ ശേഖരിച്ച് ബലക്ഷയം വിലയിരുത്തുകയാണ് ലക്ഷ്യം. 1200 അടി നീളമുള്ള അണക്കെട്ട്, 100 അടി വീതമുള്ള 12 ഭാഗങ്ങളായി തിരിച്ചാണ് ആദ്യഘട്ട പരിശോധന. ഇതിനു ശേഷം 50 അടി വീതമുള്ള ഭാഗങ്ങളായി തിരിച്ച് പരിശോധിക്കും.

സിമന്റ് പ്ലാസ്റ്ററിംഗ് ഇളകി പോയും നിര്‍മ്മാണത്തിനുപയോഗിച്ച സുര്‍ക്കി മിശ്രിതം നഷ്ടപ്പെട്ടും കരിങ്കല്ലുകള്‍ തെളിഞ്ഞതായി മുമ്പ് കേരളം നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. സുപ്രീം കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് ജലാഭിമുഖഭാഗത്ത് ഈ പരിശോധന നടത്തുന്നത്. ദില്ലി സി എസ് എം ആര്‍ എസ് ഇല്‍ നിന്നുള്ള നാല് ശാസ്ത്ര, സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫ്രാന്‍സില്‍ നിന്നെത്തിച്ച ഉപകരണം ഉപയോഗിച്ചാണ് ഇത്തവണ പരിശോധന നടത്തുന്നത്. ഏറ്റവും ഒടുവില്‍ അണക്കെട്ടിന്റെ മധ്യഭാഗത്ത് 10 അടി വീതമായി ഭാഗിച്ച് ആര്‍ഒവി ഉപയോഗിച്ച് ചിത്രങ്ങള്‍ എടുക്കും.