കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. ഇതുമായി ബന്ധപ്പെട്ട് ഡിജിപി നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ഗൂഢാലോചന കുറ്റം തെളിയാത്ത സാഹചര്യത്തില്‍ ദിലീപിനെ കോടതി വെറുതെ വിട്ടിരുന്നു. നിയമപരമായ പോരാട്ടം തുടരുമെന്ന് സര്‍ക്കാര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിയില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. ഒന്നാം പ്രതി പള്‍സര്‍ സുനി ഉള്‍പ്പെടെയുള്ള ആറു പേര്‍ക്ക് 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. കേസിലെ നിര്‍ണ്ണായകമായ ഗൂഢാലോചന തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടുവെന്നാണ് കോടതി നിരീക്ഷിച്ചത്. ഗൂഢാലോചനയുമായി ബന്ധപ്പെട്ട കണ്ടെത്തലുകളില്‍ കൂടുതല്‍ വ്യക്തത തേടിയും വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരിക്കും അപ്പീല്‍ നല്‍കുക.