അങ്കമാലി: യുവാവിനെ കല്ലിനിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കുകയും ബൈക്ക് കേടുവരുത്തുകയും ചെയ്ത കേസില്‍ യുവാവിനെ കാപ്പ ചുമത്തി ജയിലിലടച്ചു. അങ്കമാലി മൂക്കന്നൂര്‍ താബോര്‍ മാടശ്ശേരി വീട്ടില്‍ സെബി വര്‍ഗീസിനെ(31)യാണ് കാപ്പ ചുമത്തി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അടച്ചത്. റൂറല്‍ ജില്ല പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജില്ലാ കലക്ടര്‍ ജി. പ്രിയങ്കയാണ് ജയിലില്‍ അടക്കാന്‍ ഉത്തരവിട്ടത്.

അങ്കമാലി, നെടുമ്പാശ്ശേരി, കാലടി, അയ്യമ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വധശ്രമം, കഠിന ദേഹോപദ്രവം, കൂട്ടായ്മ കവര്‍ച്ച, സ്ത്രീത്വത്തെ അവഹേളിക്കല്‍, കാപ്പ ഉത്തരവിന് ലംഘനം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളില്‍ ഇയാള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി പൊലീസ് പറഞ്ഞു.

കഴിഞ്ഞ ആഗസ്റ്റില്‍ മൂക്കന്നൂര്‍ ശങ്കരന്‍കുഴി കപ്പേളക്ക് സമീപത്തെ വഴിവിളക്കുകള്‍ കൃതൃമമായി അണച്ച് മദ്യപിക്കുന്നതിനിടെ സംഭവം കണ്ട സമീപവാസി അത് ചോദ്യം ചെയ്തിരുന്നു. അതോടെ പ്രതിയും കൂട്ടാളി ഷിനിലും ചേര്‍ന്ന് യുവാവിനെ തലയിലും ശരീരഭാഗങ്ങളിലും കല്ലുകൊണ്ടിടിച്ച് ഗുരുതരമായി പരുക്കേല്‍പ്പിക്കുകയായിരുന്നു. മാത്രമല്ല യുവാവിന്റെ ബൈക്ക് കല്ലുകൊണ്ടിടിച്ച് കേട് വരുത്തുകയും ചെയ്യുകയുണ്ടായി.

തുടര്‍ന്ന് പ്രതിക്കെതിരെ അങ്കമാലി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഈ കേസിലും പ്രതി ഉള്‍പ്പെട്ടതോടെയാണ് കാപ്പ ചുമത്താന്‍ നടപടി സ്വീകരിച്ചത്. അങ്കമാലി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. രമേശ്, എസ്.ഐ കെ.എ. പോളച്ചന്‍, അസി. എസ്.ഐ പി.വി. ജയശ്രീ, സി.പി.ഒ എബി സുരേന്ദ്രന്‍ എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.