കണ്ണൂര്‍: കണ്ണൂര്‍ മേയര്‍ക്ക് അഭിവാദ്യമര്‍പ്പിച്ചപ്പോള്‍ സിപിഎം നേതാവിന് നാക്കുപിഴ. അഴിമതി ഭരണത്തിന് പിന്തുണയെന്നാണ് മേയര്‍ സ്ഥാനത്തേക് മത്സരിച്ചു തോറ്റ സിപിഎം കൗണ്‍സിലര്‍ വികെ പ്രകാശിനി പറഞ്ഞത്. കണ്ണൂരിന്റെ സമഗ്രമായ, നീതിപൂര്‍വ്വമായ, വിവേചനരഹിതമായ, അഴിമതി ഭരണം കാഴ്ചവെക്കുമ്പോള്‍ എല്ലാവിധ പിന്തുണയും ഞങ്ങളുടെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നായിരുന്നു പ്രസംഗം. തൊട്ടുപിന്നാലെ മുന്‍ മേയറും കോണ്‍ഗ്രസ് നേതാവുമായ ടി.ഒ മോഹനന്‍ പ്രകാശിനിയെ കാര്യമറിയിച്ചെങ്കിലും അഴിമതി രഹിതഭരണം എന്നാണ് പറഞ്ഞതെന്ന് അവര്‍ വിശദീകരിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ മേയറായി കോണ്‍ഗ്രസിലെ അഡ്വ. ടി. ഇന്ദിരയെ തെരഞ്ഞെടുത്തു. പയ്യാമ്പലം ഡിവിഷനില്‍ നിന്നാണ് ഇന്ദിര വിജയിച്ചത്. മുസ്ലീം ലീഗിലെ കെ പി താഹിറാണ് പി ഇന്ദിരയുടെ പേര് നിര്‍ദ്ദേശിച്ചത്. റിജില്‍ മാക്കുറ്റി പിന്താങ്ങി. ഇന്ദിരക്ക് 36 വോട്ടും എതിര്‍ സ്ഥാനാര്‍ത്ഥി സിപിഎമ്മിലെ വി കെ പ്രകാശിനിക്ക് 15 വോട്ടും ബിജെപിയിലെ അര്‍ച്ചന വണ്ടിച്ചാലിന് നാല് വോട്ടുമാണ് ലഭിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭരണമാറ്റമുണ്ടാകാത്ത കോര്‍പ്പറേഷനാണ് കണ്ണൂര്‍. 56 അംഗ കോര്‍പ്പറേഷനില്‍ 36 സീറ്റുകള്‍ നേടിയാണ് യുഡിഎഫ് ഭരണം നിലനിര്‍ത്തിയത്. നഗരസഭയിലെ കക്ഷിനില: യുഡിഎഫ്-36, എല്‍ഡിഎഫ്-15, എന്‍ഡിഎ-4, മറ്റുള്ളവര്‍-1.