കണ്ണൂര്‍ : മുണ്ടേരി പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ ഒരു വോട്ട് അസാധുവായത് തിരിച്ചടിയായി. ഇതോടെ 10 നെതിരെ 11 വോട്ടുകള്‍ക്ക് യു.ഡി എഫ് ജയിച്ചു നറുക്കെടുപ്പ് ഒഴിവായി. എല്‍.ഡി.എഫ് വോട്ട് അസാധുവായതോടെ ഏറെക്കാലത്തിന് ശേഷം ആദ്യമായി യുഡിഎഫ് അധികാരത്തിലെത്തി. മുണ്ടേരി പഞ്ചായത്തില്‍ എല്‍.ഡി.എഫിന്റെ വോട്ട് അസാധുവായതല്ല അസാധുവാക്കിയതാണെന്ന് യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവ് റിജില്‍ മാക്കുറ്റി പ്രതികരിച്ചു. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷിനോടുള്ള പ്രതിഷേധമാണിതെന്നും അദ്ദേഹം ആരോപിച്ചു.

ഏറെക്കാലമായി എല്‍.ഡി.എഫ് ഭരിച്ചിരുന്ന മുണ്ടേരി പഞ്ചായത്ത് ഭരണം യു.ഡി.എഫ് പിടിച്ചെടുത്തത് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി മാറിയിട്ടുണ്ട്. സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ പഞ്ചായത്താണ് യു.ഡി.എഫ് കൊണ്ടുപോയത്. പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് ലഭിച്ചത്.മുസ്‌ലിം ലീഗിലെ സി.കെ റസീന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പടന്നോട്ട് വാര്‍ഡില്‍ നിന്നാണ് റസീന വിജയിച്ചത്.

11 വീതം സീറ്റുകള്‍ നേടി യു.ഡി.എഫും എല്‍.ഡി.എഫും തുല്യ നിലയില്‍ എത്തിയ മുണ്ടേരി പഞ്ചായത്തില്‍ റസീനക്കും എതിര്‍ സ്ഥാനാര്‍ഥി സിപിഎമ്മിലെ ഷമ്മി കൊമ്പനും 11 വീതം വോട്ടുകള്‍ ലഭിച്ചതോടെ വരണാധികാരി നറുക്കെടുത്തതോടെ ഭാഗ്യം യു.ഡി.എഫിനെ തുണക്കുകയായിരുന്നു.

സി.പി.എമ്മിന്റെ കുത്തക പഞ്ചായത്തുകളില്‍ ഒന്നായ മുണ്ടേരിയില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ മുന്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.അനിഷ ഒന്‍പതാം വാര്‍ഡായ പാറോത്തുംചാലില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അഷ്‌റഫിനോട് പരാജയപ്പെട്ടിരുന്നു.പഞ്ചായത്തില്‍ ആകെ വോട്ടിന്റെ കണക്ക് നോക്കിയാല്‍ യുഡിഎഫ് ബഹുദൂരം മുന്നിലാണ്. യുഡിഎഫ് 22 വാര്‍ഡിലും കൂടി 12913 വോട്ട് പിടിച്ചപ്പോള്‍ എല്‍ ഡി എഫ് 10831 വോട്ടാണ് പിടിച്ചത്. 2082 വോട്ടിന്റെ വ്യത്യാസം. യുഡിഎഫിന്റെ സ്ഥാനാര്‍ഥികള്‍ വിജയിച്ചത് 500 ല്‍ കൂടുതല്‍ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ്. എന്നാല്‍ മുണ്ടേരി ഗ്രാമപഞ്ചായത്തിലെ അട്ടിമറിക്ക് പിന്നില്‍ മുസ്ലീം ലീഗ് - ജമാത്തെ ഇസ്ലാമികൂട്ടുകെട്ടാണെന്നാണ് സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷിന്റെ ആരോപണം.