തൃശ്ശൂര്‍: കേന്ദ്രമന്ത്രി സുരേഷ് ഗോപി ദത്തെടുത്ത അവിണിശ്ശേരിയില്‍ പ്രസിഡന്റ് സ്ഥാനം യു.ഡി.എഫിന്. നറുക്കെടുപ്പിലൂടെ കോണ്‍ഗ്രസിലെ റോസിലി ജോയ് ആണ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. പത്ത് വര്‍ഷത്തിന് ശേഷമാണ് അവിണിശ്ശേരിയില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ യു.ഡി.എഫ് ഏഴ്, ബി.ജെ.പി ഏഴ്, എല്‍.ഡി.എഫ് രണ്ട് എന്നിങ്ങനെയാണ് കക്ഷിനില.

കോണ്‍ഗ്രസിലെ റോസിലി ജോയി പുതിയ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 16 അംഗങ്ങളുള്ള പഞ്ചായത്തില്‍ ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് നറുക്കെടുപ്പ് വേണ്ടിവന്നത്. തിരഞ്ഞെടുപ്പില്‍ യുഡിഎഫിനും ബിജെപിക്കും ഏഴ് വോട്ടുകള്‍ വീതം ലഭിച്ചതോടെയാണ് വിജയിയെ തീരുമാനിക്കാന്‍ നറുക്കെടുപ്പ് നടത്തിയത്. രണ്ട് മെമ്പര്‍മാരുള്ള എല്‍ഡിഎഫ് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെയാണ് ഇരുമുന്നണികളും തുല്യനിലയിലായത്.

2020ല്‍ യു.ഡി.എഫിന് മൂന്നും എല്‍.ഡി.എഫിന് അഞ്ചും ബി.ജെ.പിക്ക് ആറും സീറ്റുകളായിരുന്നു ഉണ്ടായിരുന്നത്. അവിണിശേരി പഞ്ചായത്തില്‍ ബി.ജെ.പി നേതാവിന്റെ വീട്ടില്‍ മാത്രം 17 വോട്ടുകള്‍ വന്നുവെന്നും പട്ടികയില്‍ നാട്ടുകാരല്ലാത്ത 79 പേര്‍ കടന്നുവെന്നും ഇവരെല്ലാം 69-ാം നമ്പര്‍ ബൂത്തില്‍ വോട്ടു ചെയ്തുവെന്നും നേരത്തെ സി.പി.എം ആരോപിച്ചിരുന്നു.

അതേസമയം പെരിങ്ങോട്ടുകുറിശ്ശി ഗ്രാമപഞ്ചായത്തില്‍ 60 വര്‍ഷത്തെ ഭരണം യു.ഡി.എഫ് കൈവിട്ടു. എല്‍.ഡി.എഫ്-ഐ.ഡി.എഫ് സഖ്യമാണ് പഞ്ചായത്തില്‍ ഭരണം പിടിച്ചത്. എല്‍.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തിന് എട്ട്, യു.ഡി.എഫ് ഏഴ്, ബി.ജെ.പി രണ്ട്, സി.പി.എം വിമത ഒന്ന് എന്നിങ്ങനെയാണ് നിലവിലെ കക്ഷി നില. ഇതില്‍ സി.പി.എം വിമതയെ കൂടെ നിര്‍ത്താന്‍ ഇടത്, വലത് മുന്നണികള്‍ ശ്രമം നടത്തി വരികയായിരുന്നു. ഒടുവില്‍ സി.പി.എം വിമത എല്‍.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തെ പിന്തുണക്കാന്‍ തീരുമാനിക്കുകയായിരുന്നു.

എല്‍.ഡി.എഫ്-ഐ.ഡി.എഫ് സഖ്യത്തിന്റെ പ്രസിഡന്റ് സ്ഥാനാര്‍ഥി പ്രമോദ് ഒമ്പത് വോട്ടിന് വിജയിച്ചു. സി.പി.എം വിമത ഗ്രീഷ്മക്ക് വൈസ് പ്രസിഡന്റാകും. ആദ്യത്തെ രണ്ടര വര്‍ഷം സി.പി.എമ്മും ശേഷിക്കുന്ന രണ്ടര വര്‍ഷം എ.വി. ഗോപിനാഥിന്റെ ഐ.ഡി.എഫ് പ്രതിനിധിയും പ്രസിഡന്റ് പദം വീതം വെക്കും. സി.പി.എം വിമത അഞ്ച് വര്‍ഷം വൈസ് പ്രസിഡന്റ് പദവിയില്‍ തുടരും.