കൊച്ചി: എറണാകുളം കണ്ണമാലിയില്‍ അപകടത്തില്‍പ്പെട്ട യുവാവിനെ ആശുപത്രിയിലെത്തിക്കാന്‍ പോലീസ് തയ്യാറായില്ലെന്ന ആരോപണം സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊളിഞ്ഞു. പരിക്കേറ്റ യുവാവിനെ ബൈക്കിന് പിന്നില്‍ കെട്ടിവെച്ചാണ് കൊണ്ടുപോയതെന്ന സുഹൃത്തുക്കളുടെ വാദം തെറ്റാണെന്ന് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമായി.

ഫോര്‍ട്ട് കൊച്ചിയില്‍ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവാക്കള്‍ ചെല്ലാനത്തിന് സമീപം പോലീസ് നടത്തിയ വാഹനപരിശോധന വെട്ടിച്ച് കടന്നുകളയാന്‍ ശ്രമിക്കുകയായിരുന്നു. ഇവരെ തടയാന്‍ ശ്രമിക്കുന്നതിനിടെ ബിജുമോന്‍ എന്ന പോലീസ് ഉദ്യോഗസ്ഥനും ബൈക്ക് ഓടിച്ചിരുന്ന അനില്‍ എന്ന യുവാവിനും നിലത്തുവീണ് പരിക്കേറ്റു. ഗുരുതരമായ പരിക്കുകള്‍ ഇല്ലെന്നും തങ്ങള്‍ തന്നെ ആശുപത്രിയില്‍ പൊയ്‌ക്കോളാമെന്നും യുവാക്കള്‍ അറിയിച്ചതായാണ് പോലീസ് പറയുന്നത്. ഇതിന് പിന്നാലെ അനിലിനെ സുഹൃത്ത് ബൈക്കില്‍ കയറ്റി ആലപ്പുഴ ചെട്ടികാടുള്ള ആശുപത്രിയില്‍ എത്തിച്ചു. ആശുപത്രിയിലെത്തിയ ദൃശ്യങ്ങളില്‍ യുവാവിനെ ബൈക്കില്‍ സാധാരണ നിലയില്‍ തന്നെയാണ് കൊണ്ടുപോയതെന്ന് വ്യക്തമാണ്.

കൂടാതെ, ചികിത്സ തേടിയെത്തിയ അനിലിന്റെ ശരീരത്തില്‍ നിന്നും മദ്യത്തിന്റെ ഗന്ധം വരുന്നുണ്ടെന്ന് ഡോക്ടര്‍ കുറിപ്പടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. നായ കുറുകെ ചാടിയത് മൂലമാണ് അപകടം ഉണ്ടായതെന്നാണ് യുവാക്കള്‍ ഡോക്ടര്‍ക്ക് നല്‍കിയ മൊഴി. യുവാക്കള്‍ മദ്യലഹരിയിലും അമിതവേഗതയിലുമായിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു. പോലീസിനെതിരെ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്ന ദൃശ്യങ്ങള്‍.