കൊച്ചി : അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. ബുധനാഴ്ച ചോദ്യംചെയ്യലിന് കൊച്ചി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. 2016 മുതല്‍ 2021 വരെ കാലയളവില്‍ സ്വത്തില്‍ 50 കോടി വര്‍ധനയുണ്ടായെന്നാണ് ഇഡി കണ്ടെത്തല്‍. വിജിലന്‍സ് എടുത്ത കേസിന്റെ തുടര്‍ച്ചയായാണ് ഇഡിയും കേസെടുത്തത്. ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്‍ വായ്പ തട്ടിപ്പിലാണ് ഇ ഡി അന്വേഷണം. ബിനാമി ഇടപാടില്‍ നിര്‍ണായക വിവരങ്ങള്‍ ലഭിച്ചെന്നു ഇ ഡി വ്യക്തമാക്കി.

ഒരേ വസ്തു വെച്ച് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷനില്‍ നിന്നും വ്യത്യസ്ത വായ്പകള്‍ വാങ്ങിയെന്നാണ് കണ്ടെത്തല്‍. നേരത്തെ അന്‍വറിന്റെ സ്ഥാപനങ്ങളില്‍ അടക്കം ആറിടത്ത് ഇ ഡി പരിശോധന നടത്തിയിരുന്നു. പി വി അന്‍വറിന് ദുരൂഹ ബെനാമി സാമ്പത്തിക ഇടപാടുകളെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് കണ്ടെത്തല്‍.

റെയ്ഡില്‍ കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. പിഎംഎല്‍എ വകുപ്പ് പ്രകാരമാണ് നടപടി. 2016ല്‍ 14.38 കോടി ആയിരുന്ന പി വി അന്‍വറിന്റെ ആസ്തി 2021ല്‍ 64.14 കോടിയായി വര്‍ധിച്ചു. അന്‍വറിന് പണം നല്‍കിയവരിലേക്കും അന്വേഷണം എത്തും. ആസ്തി വര്‍ധനവ് എങ്ങനെ എന്നതിന് പി വി അന്‍വറിന് കൃത്യമായ വിശദീകരണമില്ല.