ന്യൂഡല്‍ഹി: പുതുവര്‍ഷത്തില്‍ ഇന്ത്യന്‍ ആകാശത്ത് പുതിയൊരു വിമാനക്കമ്പനി കൂടി പ്രവര്‍ത്തനം തുടങ്ങും. ശംഖ് എയര്‍ലൈന്‍സാണ് കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ, ജനുവരി ആദ്യ പകുതിയോടെ പ്രവര്‍ത്തനം തുടങ്ങുന്നത്. ഉത്തര്‍പ്രദേശിലെ ലഖ്നോവില്‍നിന്ന് ഡല്‍ഹി, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിലേക്കായിരിക്കും ശംഖ് എയര്‍ലൈന്‍സിന്റെ സര്‍വിസ്.

കൂടാതെ, യു.പിയിലെ വിവിധ നഗരങ്ങളെ തമ്മില്‍ ബന്ധിപ്പിക്കും. തുടക്കത്തില്‍ മൂന്ന് എയര്‍ബസ് വിമാനങ്ങളാണ് ഉണ്ടാവുക. ഒന്നര മാസത്തിനുള്ളില്‍ രണ്ടു വിമാനങ്ങള്‍ കൂടി എത്തും. ഇതോടൊപ്പം കോഴിക്കോട് കേന്ദ്രമായുള്ള അല്‍ഹിന്ദ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള അല്‍ ഹിന്ദ് എയര്‍, ഫ്‌ലൈ എക്‌സ്പ്രസ് എന്നീ രണ്ട് കമ്പനികള്‍ക്കും സര്‍വിസ് തുടങ്ങാന്‍ എന്‍.ഒ.സി ലഭിച്ചിട്ടുണ്ട്.

2028-2029 ഓടെ അന്താരാഷ്ട്ര സര്‍വിസുകള്‍ ആരംഭിക്കാനും രാജ്യത്തുടനീളം നെറ്റ്വര്‍ക്ക് വ്യാപിപ്പിക്കാനും കമ്പനി ലക്ഷ്യമിടുന്നതായി ചെയര്‍മാന്‍ ശ്രാവണ്‍ കുമാര്‍ വിശ്വകര്‍മ പറഞ്ഞു.

ഉത്സവ സീസണുകളില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കില്ലെന്ന് കമ്പനി ഉറപ്പുനല്‍കുന്നു. എന്നാല്‍, ബിസിനസ് ക്ലാസ് നിരക്കുകള്‍ മറ്റ് കമ്പനികളെ അപേക്ഷിച്ച് അല്‍പം കൂടുതലായിരിക്കും.