ചാവക്കാട് (തൃശൂര്‍): പുന്നയൂര്‍ പഞ്ചായത്തിലെ അകലാടി മുനൈനിക്കു ഈ പുതുവര്‍ഷം പ്രതീക്ഷകളുടെയും സ്വപ്നസാഫല്യത്തിന്റേതുമായി. രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പദ്ധതിയുടെ 16-ാം വാര്‍ഷികത്തിന് ആതിഥ്യമരുളിയ ഗ്രാമം പുതുവര്‍ഷത്തിലേക്കു കണ്ണു തുറന്നത് ചിരകാലാഭിലാഷ പൂര്‍ത്തീകരണങ്ങളിലേക്കാണ്.

രാവിലെ ഒമ്പതു മണിക്ക് അകലാടി മുനൈനിയില്‍ എത്തിയ രമേശ് ചെന്നിത്തലയെ ഗ്രാമവാസികള്‍ പാരമ്പര്യരീതിയില്‍ എതിരേറ്റു. മുതിര്‍ന്ന അംഗമായ യശോദാമ്മ ചെന്നിത്തലയെ സ്വീകരിച്ചു. തുടര്‍ന്ന് ഗ്രാമവാസികള്‍ പാരമ്പര്യ കലാരൂപങ്ങളടങ്ങിയ ഘോഷയാത്രയോടെ അദ്ദേഹത്തെ ഗ്രാമത്തിലേക്ക്് ആനയിച്ചു. രമേശ് ചെന്നിത്തലയുടെ സാന്നിധ്യത്തില്‍ യശോദാമ്മ വിളക്കു കൊളുത്തിയതോടെ ഗാന്ധിഗ്രാമം പതിനാറാം വാര്‍ഷിക പരിപാടികള്‍ക്കു തുടക്കമായി. തുടര്‍ന്ന് ഗ്രാമവാസികള്‍ക്കൊപ്പം പ്രഭാത ഭക്ഷണം.

ഗ്രാമവാസികളുടെ ചിരകാല സ്വപ്നങ്ങളിലൊന്നായ കമ്യൂണിറ്റി സെന്റര്‍ എന്ന ആവശ്യം ഗ്രാമവാസികള്‍ ഉയര്‍ത്തിയതോടെ വേദിയില്‍ വെച്ചു തന്നെ രമേശ് ചെന്നിത്തല ജെബി മേത്തര്‍ എംപിയെ വിളിക്കുകയും കമ്യൂണിറ്റി സെന്റര്‍ നിര്‍മ്മാണത്തിനായി 25 ലക്ഷം രൂപ എംപിയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് അനുവദിക്കാമെന്ന് ജെബി മേത്തര്‍ ഉറപ്പ് നല്‍കുകയും ചെയ്തു.

സ്വന്തമായി വീടില്ലാത്ത മിനി ദുഷ്യന്തന് ഗാന്ധിഗ്രാമത്തിന്റെ ഫണ്ടില്‍ നിന്നു വീടു വെച്ചു കൊടുക്കും. ആദിത്യയ്ക്ക് വീല്‍ ചെയര്‍ വാങ്ങി നല്‍കാനും ശാന്തിഗിരിയില്‍ തുടര്‍ചികിത്സയ്ക്കു സംവിധാനമൊരുക്കാനും തീരുമാനമായി. ഹൃദ്രോഗ ബാധിതയായ സന്ദ്യയ്ക്ക് അമൃതകീര്‍ത്തിയില്‍ സൗജന്യമായി ബൈപാസ് ശസ്ത്രക്രിയ നടത്തിക്കൊടുക്കും. ഇവിടെ മിക്ക വീടുകളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. അതിന് വേണ്ട അറ്റകുറ്റപ്പണികള്‍ ഗാന്ധിഗ്രാമം പദ്ധതിയില്‍ നിന്നു നടത്തിക്കൊടുക്കും. ഇതിന്റെ എസ്റ്റിമേറ്റ് എടുക്കുന്നതിന് സബ് കമ്മിറ്റി രൂപികരിച്ചു. കുലത്തൊഴിലിന് വേണ്ട സാധനസാമഗ്രികള്‍ നിര്‍്മ്മിക്കുന്നതിന് സഹായധനമായി കോളനിനിവാസിയായ അനന്തന് 10,000 രൂപ അനുവദിച്ചു.

കോളനിയിലെ പത്ത് വിദ്യാര്‍ഥികള്‍ക്ക് സൈക്കിള്‍ വാങ്ങി നല്‍കാന്‍ തീരുമാനമായി. വിദ്യാര്‍ഥികളായ വിഥു, ആദര്‍ശ്, രാധിക എന്നിവര്‍ക്ക് ലാപ്ടോപ്പുകള്‍ വാങ്ങി നല്‍കും. കോളനി നിവാസികള്‍ക്കായി അമൃത ആശുപത്രിയുടെ ഒരു സമ്പൂര്‍ണ മെഡിക്കല്‍ ക്യാമ്പ് നടത്താനും തീരുമാനമായി.

ഗ്രാമത്തിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും സഹായധനമായി 2000 രൂപ വീതം അനുവദിച്ചു. പുരുഷന്മാര്‍ക്ക് ബാലരാമപുരം കൈത്തറി മുണ്ടുകളും സ്ത്രീകള്‍ക്ക് സെറ്റ് സാരികളും സമ്മാനിച്ചു. ഇതു കൂടാതെ വീടൊന്നിന് രണ്ടു വീതം കിടക്കവിരികളും തലയിണയും ഗാന്ധിഗ്രാമത്തിന്റെ സമ്മാനമായി നല്‍കി.

കോളനിയില്‍ സിസി ടിവി ക്യാമറ സ്ഥാപിക്കണമെന്ന ആവശ്യം പോലീസിന്റെ ശ്രദ്ധയില്‍ പെടുത്തി. വേണ്ടതു ചെയ്യാമെന്നുറപ്പ് നല്‍കി. ഗ്രാമത്തില്‍ കുടിവെള്ളം ലഭിക്കാത്ത അവസ്ഥ കോളനിവാസികള്‍ രമേശ് ചെന്നിത്തലയുടെ ശ്രദ്ധയില്‍ പെടുത്തി. കറന്റ് ബില്‍ കുടിശിഖ മൂലം വൈദ്യുതി വിഛേദിച്ചതു മൂലമാണ് ഇത്. ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരാമെന്നുറപ്പ് അദ്ദേഹം നല്‍കി.

ഉച്ചയ്ക്കു ഗ്രാമവാസികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ച രമേശ് ചെന്നിത്തല അതിനു ശേഷം അവരുടെ കലാപരിപാടികളും കണ്ട് ആസ്വദിച്ച ശേഷം ഏതാണ്ട് നാലു മണിയോടെയാണ് മടങ്ങിയത്. ഫോക്ലോര്‍ അക്കാദമിയുടെ നേതൃത്വത്തില്‍ അട്ടപ്പാടിയില്‍ നിന്നുള്ള കലാകാരന്മാര്‍ അവതരിപ്പിച്ച പ്രത്യേക പരിപാടികളും ഉണ്ടായിരുന്നു.