തിരുവനന്തപുരം: കേരളത്തിലെ ദീര്‍ഘദൂര യാത്രക്കാരുടെ കാത്തിരിപ്പിന് അറുതി വരുത്തിക്കൊണ്ട് അത്യാധുനിക സൗകര്യങ്ങളുള്ള രണ്ട് വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യം പരിഗണിച്ച് കേരളത്തിന് മുന്‍ഗണന ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനുപുറമെ അതിഥിത്തൊഴിലാളികള്‍ക്കായി പ്രത്യേക അമൃത് ഭാരത് ട്രെയിനും റെയില്‍വേ ലക്ഷ്യമിടുന്നുണ്ട്.

വന്ദേഭാരത് സ്ലീപ്പര്‍ (തിരുവനന്തപുരം - ചെന്നൈ, തിരുവനന്തപുരം - ബെംഗളൂരു): വൈകിട്ട് പുറപ്പെട്ട് പിറ്റേദിവസം രാവിലെ ലക്ഷ്യസ്ഥാനത്ത് എത്തുന്ന രീതിയിലായിരിക്കും സര്‍വീസ്. 11 തേഡ് എസി, 4 സെക്കന്‍ഡ് എസി, ഒരു ഫസ്റ്റ് എസി എന്നിങ്ങനെ ആകെ 16 കോച്ചുകളിലായി 823 ബെര്‍ത്തുകള്‍ ഈ ട്രെയിനിലുണ്ടാകും. റൂട്ടിലെ ഏറ്റവും വേഗതയേറിയ സര്‍വീസായി ഇത് മാറും. അമൃത് ഭാരത് (എറണാകുളം - ജോഗ്ബനി, ബിഹാര്‍): പ്രധാനമായും അതിഥിത്തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഈ ട്രെയിനില്‍ സ്ലീപ്പര്‍, ജനറല്‍ കോച്ചുകള്‍ മാത്രമാണുണ്ടാവുക. ഇരുവശത്തും എന്‍ജിനുകള്‍ ഉള്ളതിനാല്‍ വേഗത്തില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ ഈ ട്രെയിനിന് സാധിക്കും. നേമം റെയില്‍വേ ടെര്‍മിനലിന്റെ രണ്ടാം ഘട്ട വികസനത്തിനുള്ള അനുമതി വേഗത്തിലാക്കാന്‍ ബിജെപി സംസ്ഥാന ഘടകം കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.