കൊല്ലം: കൊല്ലത്തെ തോല്‍വിക്ക് കാരണം ജനസമ്മതനല്ലാത്ത മേയര്‍ സ്ഥാനാര്‍ഥിയെന്ന് സിപിഎം ജില്ലാ കമ്മിറ്റിയില്‍ ആക്ഷേപം ഉയര്‍ന്നതോടെ വി.കെ അനിരുദ്ധന്‍ പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. കൊല്ലം കോര്‍പറേഷന്‍ കന്നിമേല്‍ വെസ്റ്റിലെ സ്ഥാനാര്‍ഥിയായിരുന്ന വി.കെ അനിരുദ്ധനാണ് ഇറങ്ങിപ്പോയത്. പൊതുസമ്മതനല്ലാത്ത വ്യക്തിയെ മേയറായി ഉയര്‍ത്തിക്കാട്ടിയത് തിരിച്ചടിയെന്ന സിപിഎം റിപ്പോര്‍ട്ടില്‍ ആയിരുന്നു പ്രതിഷേധിച്ചാണ് ഇറങ്ങിപ്പോക്ക്.

സിപിഎം കൊല്ലം കോര്‍പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് പ്രഥമ പരിഗണന നല്‍കിയിരുന്നത് അനിരുദ്ധനായിരുന്നു. നാടകവും സാമ്പശിവന്റെ കഥാപ്രസംഗവും കണ്ടാണ് സിപിഎമ്മില്‍ എത്തിയതെന്നും പാര്‍ട്ടിയാണ് തനിക്കെല്ലാമെന്നും ജില്ലാ കമ്മിറ്റി യോഗത്തില്‍ അനിരുദ്ധന്‍ വ്യക്തമാക്കി. ഇതിന് ശേഷമായിരുന്നു പ്രതിഷേധമറിയിച്ചുകൊണ്ട് അദ്ദേഹം കമ്മിറ്റിയില്‍ നിന്ന് ഇറങ്ങിപ്പോയത്.

കൊല്ലം കോര്‍പറേഷന്റെ തോല്‍വിയെ കുറിച്ചുള്ള റിപ്പോര്‍ട്ടിങ്ങിനിടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനും യോഗത്തില്‍ പങ്കെടുത്തിരുന്നു. കാലങ്ങളായി സിപിഎം വിജയിച്ചിരുന്ന സീറ്റ് ഇത്തവണ ബിജെപി പിടിച്ചെടുത്തിരുന്നു.