തിരുവനന്തപുരം: കിളിമാനൂരില്‍ വിദ്യാര്‍ഥിനിക്ക് മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ച അധ്യാപകന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. ബയോളജി അധ്യാപകനായ എന്‍. ശാലുവാണ് പിടിയിലായത്. എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിനിക്ക് മുന്നില്‍ വീഡിയോ കോളിലൂടെ നഗ്‌നത പ്രദര്‍ശിപ്പിച്ച കേസിലാണ് അറസ്റ്റിലായത്.

പരീക്ഷയുടെ തലേന്ന് ഫോണില്‍ വിളിച്ചാണ് നഗ്‌നത പ്രദര്‍ശിപ്പിച്ചത്. പെണ്‍കുട്ടിയോടും ഇയാള്‍ നഗ്‌നത പ്രദര്‍ശിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. മാനസിക ബുദ്ധിമുട്ടിലായ കുട്ടിയെ കൗണ്‍സിലിംഗിന് എത്തിച്ചപ്പോഴാണ് കാര്യം വെളിപ്പെടുത്തിയത്. കുടുംബം സ്‌കൂളില്‍ പരാതി നല്‍കിയെങ്കിലും സ്‌കൂള്‍ അധികൃതര്‍ അധ്യാപകനെ സംരക്ഷിക്കാന്‍ ശ്രമിച്ചെന്നാണ് മാതാവിന്റെ ആരോപണം.

തുടര്‍ന്ന് വിദ്യാഭ്യാസ മന്ത്രിക്കും സിഡബ്ല്യുസിക്കും പരാതി നല്‍കുകയാണ് ഉണ്ടായത്. സിഡബ്ല്യുസി നിര്‍ദേശപ്രകാരം കിളിമാനൂര്‍ പൊലീസാണ് അധ്യാപകനെ അറസ്റ്റ് ചെയ്തത്. അതേസമയം, സ്‌കൂള്‍ അധികൃതര്‍ മകളെ മോശക്കാരിയാക്കാന്‍ ശ്രമിച്ചുവെന്നും സ്‌കൂളിലെ പിടിഎ പ്രസിഡന്റ് കുട്ടിയുടെ പേരും ഐഡന്റിറ്റിയും വെളുപ്പെടുത്തിയെന്നും മാതാവ് ആരോപിച്ചു. സ്‌കൂളിനും പിടിഎ പ്രസിഡന്റിനുമെതിരെ പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് കുടുംബം.