ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന നാല് സംസ്ഥാനങ്ങളില്‍ നിരീക്ഷകരെ നിയമിച്ച് കോണ്‍ഗ്രസ്. സച്ചിന്‍ പൈലറ്റ്, കെ ജെ ജോര്‍ജ്, ഇമ്രാന്‍ പ്രതാപ് ഗര്‍ഹി, കനയ്യ കുമാര്‍ എന്നിവരാണ് എഐസിസി നിയോഗിച്ച നിരീക്ഷകര്‍. ഭൂപേഷ് ബാഗേല്‍, ഡി കെ ശിവകുമാര്‍, ബന്ധു തിര്‍ക്കി എന്നിവര്‍ക്ക് അസമിന്റേയും മുകുള്‍ വാസ്നിക്, ഉത്തം കുമാര്‍ റെഡ്ഡി, ഖാസി മുഹമ്മദ് നിസാമുദ്ദീന്‍ എന്നിവര്‍ക്ക് തമിഴ്നാട്, പോണ്ടിച്ചേരി സംസ്ഥാനങ്ങളുടെ ചുമതലയും നല്‍കി.

സുദീപ് റോയ് ബര്‍മന്‍, ഷക്കീല്‍ അഹമ്മദ് ഖാന്‍, പ്രകാശ് ജോഷി എന്നിവര്‍ക്കാണ് പശ്ചിമബംഗാളിന്റെ ചുമതല. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ നിരീക്ഷകരുടെ പട്ടിക പുറത്തിറക്കി.

അതേസമയം നിയമസഭ തിരഞ്ഞെടുപ്പ് ചര്‍ച്ചകളിലേക്ക് യുഡിഎഫ് പൂര്‍ണ്ണമായി കടന്നതോടെ സീറ്റ് ചര്‍ച്ചകള്‍ സജീവമാക്കി മുന്നണികള്‍. ഈ മാസം 15നകം മുന്നണികളുടെ സീറ്റ് വിഭജനം സംബന്ധിച്ച് ധാരണയാക്കാനാണ് യുഡിഎഫ് നീക്കം.ഇതിന് മുന്നേ തങ്ങളുടെ ആവശ്യങ്ങള്‍ പരമാവധി യുഡിഎഫിനെ അറിയിക്കുകയാണ് മുന്നണികള്‍.

കഴിഞ്ഞതവണ മത്സരിച്ചതില്‍ കൂടുതല്‍ സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടേക്കും . ചില സീറ്റുകള്‍ വെച്ചു മാറണമെന്ന് ആര്‍എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളും ആവശ്യപ്പെടുന്നുണ്ട്. ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്താനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ശ്രമം.