കൊച്ചി: എംഎസ്സി എല്‍സ-3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി 1227.62 കോടി രൂപ ഹൈക്കോടതിയില്‍ കെട്ടിവെച്ചു. ഈ കരുതല്‍ ധനം കെട്ടിവെച്ചതിനെത്തുടര്‍ന്ന്, വിഴിഞ്ഞം തുറമുഖത്ത് തടഞ്ഞുവെച്ചിരുന്ന കമ്പനിയുടെ ചരക്കുകപ്പലായ എംഎസ്സി അക്വിറ്റേറ്റ-2 (MSC Aquitaine-2) വിട്ടയച്ചു.

സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ഹൈക്കോടതി കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ തുക കെട്ടിവെക്കാന്‍ ഇടക്കാല ഉത്തരവിട്ടത്. അപകടത്തില്‍ 136 കോടി രൂപയുടെ നാശനഷ്ടം മാത്രമാണ് സംഭവിച്ചതെന്നും ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നും കപ്പല്‍ കമ്പനി തുടക്കത്തില്‍ നിലപാടെടുത്തിരുന്നു.

ഇതേത്തുടര്‍ന്ന്, തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരുന്ന കമ്പനിയുടെ മറ്റൊരു കപ്പലായ എംഎസ്സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്ത് തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍ വെച്ച് ഏകദേശം 600 കണ്ടെയ്നറുകളുമായി പോവുകയായിരുന്ന എംഎസ്സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്നറുകള്‍ കടലില്‍ ഒഴുകി പല തീരങ്ങളിലും അടിയുകയും ചെയ്തിരുന്നു.

ഹൈക്കോടതിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന് സെപ്റ്റംബര്‍ മാസം മുതല്‍ അക്വിറ്റേറ്റ-2 കപ്പല്‍ വിഴിഞ്ഞത്ത് തടവില്‍ തുടരുകയായിരുന്നു.