തിരുവനന്തപുരം: സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കുന്നതിനുള്ള കാലാവധി ആറുമാസംകൂടി നീട്ടിയതായി ധനകാര്യ മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. ഈ കാലാവധിയ്ക്കുള്ളില്‍ വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാത്തവരുടെ പെന്‍ഷന്‍ തടയരുതെന്നും വകുപ്പിന് നിര്‍ദ്ദേശം നല്‍കി.

ക്ഷേമ പെന്‍ഷന്‍ ഗുണഭോകൃത് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരില്‍ ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയിട്ടില്ലത്തവര്‍ അത് ഹാജരാക്കണമെന്ന് കാട്ടി 2025 മെയ് മാസത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. 2025 ഡിസംബര്‍ 31 വരെയാണ് സമയം നല്‍കിയിരുന്നത്. 62 ലക്ഷത്തില്‍പരം വരുന്ന ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളില്‍ 2.53 ലക്ഷം പേര്‍ മാത്രമാണ് ഒരു തവണയെങ്കിലും വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടില്ലത്തത്.

2019 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ ഗുണഭോക്താക്കളായി തെരഞ്ഞെടുക്കപ്പെട്ടവരിലാണ് ഇത്രയും പേര്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ളത്. ഇവര്‍ക്ക് വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയമാണ് ആറുമാസംകൂടി നീട്ടിയത്. ആക്ഷയ കേന്ദ്രങ്ങള്‍വഴി ജുണ്‍ 30 നകം വരുമാന സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യാനുള്ള സൗകര്യമുണ്ട്.