തിരുവനന്തപുരം: കൊട്ടാരക്കര മുന്‍ എം എല്‍ എ ഐഷ പോറ്റി സി പി എം വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നതില്‍ രൂക്ഷ വിമര്‍ശനവുമായി സി പി എം കൊല്ലം ജില്ലാ കമ്മിറ്റി. ഏത് സാഹചര്യത്തിലാണ് ഐഷ പോറ്റി കോണ്‍ഗ്രസ്സിലേക്ക് പോയതെന്ന് മനസിലാകുന്നില്ലെന്നും അവസരവാദപരമെന്നുമാണ് വിമര്‍ശിച്ചത്. 'അധികാരം ഇല്ലാത്തപ്പോള്‍ ഒഴിഞ്ഞുമാറുന്നത് പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് ചേര്‍ന്നതല്ല' എന്നും ഐഷാപോറ്റിയുടെ നിലപാട് അവസരവാദപരം എന്നുമാണ് സി പി എം കൊല്ലം ജില്ലാ കമ്മിറ്റി വിമര്‍ശിച്ചത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഐഷ പോറ്റി പാര്‍ട്ടിയില്‍ സജീവം അല്ലാതെ ആയി. സി പി എം ജില്ലാ കമ്മിറ്റി വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

അതേസമയം യു ഡി എഫ് സഹകരണ ചര്‍ച്ചകള്‍ക്കിടെ ഐഷാ പോറ്റി, കേന്ദ്ര വിരുദ്ധ പോരാട്ടത്തിന് കോണ്‍ഗസ് സംഘടിപ്പിച്ച രാപ്പകല്‍ സമര വേദിയിലെത്തിയാണ് അംഗത്വം സ്വീകരിച്ചത്. മൂന്ന് പതിറ്റാണ്ട് നീണ്ട സി പി എം ബന്ധം ഉപേക്ഷിച്ചായിരുന്നു ഐഷ എത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് ഇവരെ സ്വീകരിച്ചത്. സമര വേദിയില്‍ വെച്ച് ഐഷ പോറ്റിക്ക് കോണ്‍ഗ്രസ് അംഗത്വം നല്‍കി. കൊട്ടാരക്കരയില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങള്‍. പ്രതിപക്ഷ നേതാവുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ധാരണയായത്. തിരുവനന്തപുരത്ത് വെച്ചായിരുന്നു കൂടിക്കാഴ്ച നടന്നത്. ഇത് സന്തോഷ നിമിഷമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, ഐഷ പോറ്റിയുടെ വരവിനെ വര്‍ണിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിലും യു ഡി എഫിലും വലിയ മാറ്റങ്ങളാണ് നടക്കുന്നതെന്ന് കെ സി വേണുഗോപാലും അഭിപ്രായപ്പെട്ടു.

2006 ല്‍ കേരള കോണ്‍ഗ്രസ് ബി അതികായന്‍ ആര്‍ ബാലകൃഷ്ണപിള്ളയെ അട്ടിമറിച്ചാണ് കൊട്ടാരക്കര എം എല്‍ എ ആയി ഐഷ പോറ്റിയുടെ തുടക്കം. മൂന്ന് തവണ കൊട്ടാരക്കരയിലെ ജനം അവരെ തെരഞ്ഞെടുത്തു. മൂന്നാം തവണ നേടിയ മികച്ച വിജയത്തിന് പിന്നാലെ മന്ത്രിയാകുമെന്ന് വരെ കേട്ടിരുന്നു. ഒന്നും സംഭവിച്ചില്ലെന്ന് മാത്രമല്ല സി പി എമ്മുമായി പ്രഥമദൃഷ്ഠ്യാ അകല്‍ച്ചയിലുമായി. ഉമ്മന്‍ചാണ്ടി അനുസ്മരണ വേദിയിലെത്തി കോണ്‍ഗ്രസ് അനുകൂല മാനസികാവസ്ഥ പ്രകടിപ്പിച്ചതോടെ സി പി എം പൂര്‍ണ്ണമായും കൈവിട്ടു. ഏറിയും കുറഞും ചര്‍ച്ചകള്‍ പുരോഗമിച്ചെങ്കിലും ബത്തേരി ക്യാമ്പില്‍ കൊട്ടാരക്കരയിലെ സാധ്യതകള്‍ കൊടിക്കുന്നില്‍ ചര്‍ച്ചയാക്കി. തുടര്‍ച്ച ഏറ്റെടുത്ത പ്രതിപക്ഷ നേതാവ് നടത്തിയ കരുനീക്കങ്ങളാണ് ഐഷാ പോറ്റിയെ കോണ്‍ഗ്രസാക്കിയത്. മറ്റ് അത്ഭുതം നടന്നില്ലെങ്കില്‍ കൊട്ടാരക്കയില്‍ കെ എന്‍ ബാലഗോപാല്‍ ഇടത് സ്ഥാനാര്‍ഥിയായെത്തിയാല്‍ കൈപ്പത്തി ചിഹ്നത്തില്‍ ഐഷാ പോറ്റി എതിരാളിയാകുമെന്ന് ഉറപ്പാണ്.