തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ പിന്തുണച്ച പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ കോണ്‍ഗ്രസ് വനിതാ നേതാവ് ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്നേഹ. പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയേക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല അതാണ് കോണ്‍ഗ്രസെന്ന് സ്‌നേഹ ശ്രീനാദേവിയെ ഓര്‍മിപ്പിച്ചു. ശ്രീനാദേവിയുടെ കോണ്‍ഗ്രസ് അംഗത്വ രസീത് പങ്കുവെച്ചുകൊണ്ടാണ് സ്നേഹയുടെ വിമര്‍ശനം. 'പാര്‍ട്ടി ചില തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ പാര്‍ട്ടിയേക്കാള്‍ വലിയ നിലപാട് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഇല്ല, അതാണ് കോണ്‍ഗ്രസ്. നിങ്ങള്‍ ഇന്നൊരു കോണ്‍ഗ്രസുകാരിയാണ്'- എന്നാണ് സ്‌നേഹയുടെ കുറിപ്പ്.

താന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പമാണെന്നും അതിജീവിതയ്‌ക്കൊപ്പം നില്‍ക്കുമ്പോള്‍ തന്നെ 'അതിജീവിതന്റെ' ഭാഗം കൂടി കേള്‍ക്കണമെന്നുമാണ് ശ്രീനാദേവി പറഞ്ഞത്. ഒന്നാമത്തെ പരാതിയില്‍ പീഡന ആരോപണം നിലനില്‍ക്കില്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെന്നും രണ്ടാമത്തെ കേസിലും കോടതി സംശയം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ശ്രീനാദേവി പറഞ്ഞു. പുതിയ പരാതിയില്‍ പെണ്‍കുട്ടി ഉപദ്രവിക്കപ്പെട്ടു എന്ന് കേള്‍ക്കുമ്പോള്‍ വേദനയുണ്ട്. എന്നാല്‍ പീഡനത്തിന് ശേഷം ചെരുപ്പ് വാങ്ങി നല്‍കി, ഫ്‌ലാറ്റ് വാങ്ങാന്‍ ശ്രമിച്ചു എന്നൊക്കെയുള്ള മൊഴികള്‍ കേള്‍ക്കുമ്പോള്‍ ചില സംശയങ്ങള്‍ തോന്നുന്നില്ലേ എന്നും ശ്രീനാദേവി ചോദിച്ചു. തന്നെ ആള്‍ക്കൂട്ടത്തിന്റെ ഭീഷണിക്കും വെറുപ്പിനും എറിഞ്ഞു കൊടുത്തുവെന്നാണ് അതിജീവിത പരാതിയില്‍ പറയുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെയുള്ള ബലാത്സംഗ കേസിലെ പരാതിക്കാരിയെ അധിക്ഷേപിച്ചതോടെയാണ് ശ്രീനാദേവിക്കെതിരെ വിമര്‍ശനം ഉയരുന്നത്. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം കൂടിയായ ശ്രീനാദേവിക്കെതിരെ അതിജീവിത ഡിജിപിക്ക് പരാതി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണച്ചും നിലവിലെ പരാതികളില്‍ സംശയം പ്രകടിപ്പിച്ചും ശ്രീനാദേവി കുഞ്ഞമ്മ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.