മലപ്പുറം: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ചികിത്സാപിഴവ് ആരോപിച്ച് പരാതി നല്‍കി ആദിവാസി കുടുംബം. പുഴുവരിക്കുന്ന വ്രണവുമായി എത്തിയ അഞ്ചുവയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. പോത്തുകല്‍ ചെമ്പ്ര നഗറിലെ സുരേഷ്, സുനിത ദമ്പതികളുടെ മകള്‍ സുനിമോള്‍ക്ക് ചികിത്സ ലഭിച്ചില്ലെന്നാണ് പരാതി. കുഞ്ഞിന്റെ തലയിലെ വ്രണം പുഴുവെടുത്ത് അഴുകിയ നിലയിലായിരുന്നു.

നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് റെഫര്‍ ചെയ്തതിനെ തുടര്‍ന്നാണ് ആദിവാസി ദമ്പതികള്‍ കുട്ടിയുമായി എത്തിയത്. മഞ്ചേരി ആശുപത്രിയിലെത്തിച്ച കുട്ടിയെ ഇന്ന് രാവിലെ ഡിസ്ചാര്‍ജ് ചെയ്തിരുന്നു. അതിന് ശേഷം വീട്ടിലേക്ക് പോകാന്‍ ഓട്ടോ വിളിച്ച്, ഡ്രൈവര്‍ കുഞ്ഞിനെ ഓട്ടോയിലേക്ക് കയറ്റുന്ന സമയത്താണ് തലയിലെ മുറിവില്‍ പുഴുവുള്ളതായി കാണുന്നത്. തുടര്‍ന്ന് വീണ്ടും നിലമ്പൂര്‍ ആശുപത്രിയിലേക്ക് എത്തിച്ചു.

കുഞ്ഞിന്റെ തലയില്‍ നിന്ന് 30ലേറെ പുഴുക്കളെയാണ് നീക്കം ചെയ്തത്. കുട്ടി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഓട്ടോക്കാരന്റെ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തറിഞ്ഞത്. അന്വേഷിച്ച് പറയാമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ ഭാഗത്ത് നിന്നുള്ള വിശദീകരണം.