വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ കൂട്ടത്തല്ലില്‍ ചെമ്മനത്തുകര സ്വദേശികളായ നാലുപേരടക്കം കണ്ടാലറിയാവുന്ന 12 പേര്‍ക്കെതിരേ കേസെടുത്തു. ആശുപത്രി സംരക്ഷണനിയമപ്രകാരമാണ് കേസ്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് അഞ്ചുപേരെ ചോദ്യംചെയ്തു. ഇവരില്‍ രണ്ടുപേരെ വൈക്കം പോലീസ് കസ്റ്റഡിയിലെടുത്തു. ഒരാള്‍ പുരുഷനും മറ്റൊരാള്‍ സ്ത്രീയുമാണ്. ഇവരെ കൂടുതല്‍ ചോദ്യംചെയ്തുവരുകയാണെന്ന് പോലീസറിയിച്ചു. ചൊവ്വാഴ്ച രാത്രി 11.30-ന് ആശുപത്രിയുടെ അത്യാഹിതവിഭാഗത്തിന് മുന്നിലായിരുന്നു സംഭവം.

വൈക്കം ചെമ്മനത്തുകരയില്‍ രണ്ടുവിഭാഗം തമ്മില്‍ രാത്രി 9.30-ഓടെ സംഘര്‍ഷമുണ്ടായി. സംഘര്‍ഷത്തില്‍ പരിക്കേറ്റ 80-കാരന്‍ ആദ്യം വൈക്കം താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പിന്നാലെ സ്ത്രീകളും കുട്ടികളുമടക്കം എട്ടുപേര്‍കൂടി ആശുപത്രിയില്‍ ചികിത്സ തേടി. ഇവരോടൊപ്പം യുവാക്കളും പുരുഷന്മാരും ആശുപത്രിയിലെത്തി. തുടര്‍ന്ന് 11.30-ഓടെ ഇരുവിഭാഗമായി തിരിഞ്ഞ് ഇവര്‍ ഏറ്റുമുട്ടുകയായിരുന്നു. ജീവനക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് വൈക്കം പോലീസ് സ്ഥലത്തെത്തിയതോടെയാണ് ഇരുവിഭാഗം ആളുകളും പിരിഞ്ഞുപോയത്. ആശുപത്രിയില്‍ 2800 രൂപയുടെ നാശനഷ്ടം വരുത്തിയതായും, സുരക്ഷാജീവനക്കാരനായ ബാബുവിനെ ഭീഷണിപ്പെടുത്തിയതായും എഫ്ഐആറില്‍ പറയുന്നു.