പെരിന്തല്‍മണ്ണ: മദ്യലഹരിയില്‍ റോഡില്‍ കാപ്പാ കേസ് പ്രതിയുടെ പരാക്രമം. അങ്ങാടിപ്പുറത്തെ ചെങ്ങറ ഹെറിറ്റേജ് ബാറിന് സമീപം റോഡിലാണ് 35കാരന്‍ അഴിഞ്ഞാട്ടം നടത്തിയത്. ഇയാളുടെ പരാക്രമത്തില്‍ വലമ്പൂര്‍ സ്വദേശികളായ രണ്ടുപേര്‍ക്ക് ചില്ലുകൊണ്ട് കുത്തേറ്റു. പ്രതിയെ പോലീസ് പിടികൂടി. അങ്ങാടിപ്പുറം പുത്തനങ്ങാടി ആലിക്കല്‍ അജ്നാസ് (35) ആണ് പിടിയിലായത്.

ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ സുമേഷ് സുധാകരന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ സുരേന്ദ്ര ബാബു എന്നിവര്‍ക്കും പരിക്കേറ്റു. അജ്‌നാസിനെതിരെ പോലീസ് വധശ്രമത്തിന് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ചെങ്ങറ ബാറിനു സമീപം റോഡില്‍ ഗതാഗതത്തിന് തടസ്സമുണ്ടാവുന്ന രീതിയില്‍ പാര്‍ക്ക് ചെയ്തിരുന്ന അജ്നാസിന്റെ ബൈക്ക് മാറ്റാന്‍ കാറിലെത്തിയ വലമ്പൂര്‍ സ്വദേശികളായ വിജേഷ്, സന്ദീപ് എന്നിവര്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിനു കാരണം.

ചില്ല് കൊണ്ട് തലയ്ക്കു കുത്തേറ്റ വിജേഷിന് സാരമായി പരിക്കേറ്റിട്ടുണ്ട്. സന്ദീപിന് കൈക്കാണ് പരിക്കേറ്റത്. ഇരുവരും പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതിയെ പിടികൂടാനെത്തിയ പോലീസുകാര്‍ക്ക് കൈക്കാണ് പരിക്ക്.

കാപ്പ കേസില്‍ പ്രതിയായ ഇയാള്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും മുപ്പതോളം കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.