പത്തനംതിട്ട: യുവതിയോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വിളിച്ചു വരുത്തി കത്രികയ്ക്ക് കുത്തി മാരകമായി പരുക്കേല്പിച്ച കേസില്‍ പ്രതിയെ പെരുമ്പെട്ടി പോലീസ് അറസ്റ്റ് ചെയ്തു. മല്ലപ്പള്ളി നാരകത്താനി സ്വദേശിയായ മുക്കുഴിക്കല്‍ വീട്ടില്‍ എം.കെ. സാജന്‍ (35) ആണ് അറസ്റ്റിലായത്. ഡിസംബര്‍ 12 നാണ് കേസിനാസ്പദമായ സംഭവം.

യുവതിയോട് സാജന്‍ അപമര്യാദയായി സംസാരിച്ചത് ഫോണ്‍ വിളിച്ച് ഭര്‍ത്താവ് ചോദ്യം ചെയ്തു. പ്രശ്നം നേരില്‍ പറഞ്ഞുതീര്‍ക്കാമെന്ന് പറഞ്ഞ് യുവതിയുടെ ഭര്‍ത്താവിനെ ഇരുമ്പ്കുഴി എന്ന സ്ഥലത്തേക്ക് വിളിച്ചുവരുത്തി. തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന കത്രികയുപയോഗിച്ച് നെഞ്ചിലും ഇടതുതോളിലും കുത്തി പരുക്കേല്പിച്ചു. നിലത്തു വീണ ഇയാളെ കമ്പെടുത്ത് ഇടതുകാല്‍തുടയില്‍ അടിച്ച് പരിക്കേല്പിക്കുകയും ചെയ്തു.

പെരുമ്പെട്ടി പോലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതായി മനസ്സിലാക്കിയ പ്രതി ഒളിവില്‍പ്പോകുകയായിരുന്നു. ഇയാള്‍ ഒളിവില്‍ക്കഴിഞ്ഞിരുന്ന മണിമലയില്‍ നിന്നും പെരുമ്പെട്ടി പോലീസ് ഇന്‍സ്പെക്ടര്‍ ബി. സജീഷ് കുമാറിന്റെ നേതൃത്വത്തില്‍ എസ്.സി.പി.ഒ സലാം,സി.പി.ഒ മിഥുന്‍ എന്നിവരടങ്ങുന്ന സംഘം പിടികൂടുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.