പാലക്കാട്: ഓടിക്കൊണ്ടിരിക്കേ ഡോക്ടറുടെ കാര്‍ കത്തി നശിച്ചു. കോഴിക്കോട് - പാലക്കാട് ദേശീയപാത കൊപ്പം ജംഗ്ഷനില്‍ രാത്രി പത്തോടെയിരുന്നു സംഭവം. കാറിന്റെ പിന്‍ഭാഗത്ത് നിന്ന് പുക ഉയര്‍ന്നത് ശ്രദ്ധയില്‍പെട്ടതോടെ ഡ്രൈവര്‍ കാര്‍ റോഡിന് വശത്തേക്ക് നിര്‍ത്തി. അഗ്‌നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റെത്തി തീയണച്ചു. പാലക്കാട് രാജീവ് ഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍ സഞ്ജിതിന്റെ സ്‌കോര്‍പ്പിയോ കാറാണ് കത്തി നശിച്ചത്. ആശുപത്രിയിലെ ഡ്യൂട്ടി കഴിഞ്ഞ് തിരികെ പോകുമ്പോഴായിരുന്നു സംഭവം. രാത്രി 10 മണിയോടെയാണ് തീപിടിത്തമുണ്ടായത്.

അതിനിടെ എറണാകുളം കോതമംഗലത്ത് ടൂറിസ്റ്റ് ബസിന് തീപിടിച്ചു. തീപിടിത്തത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. എറണാകുളം കോതമംഗലം തലക്കോട് രാത്രിയോടെയാണ് സംഭവം. കോട്ടപ്പടി ഭാഗത്തു നിന്നും വരുകയായിരുന്ന ബസാണ് കത്തി നശിച്ചത്. ശാന്തന്‍പാറ സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. തീ ഉയര്‍ന്ന ഉടനെ ബസിലുണ്ടായിരുന്നവര്‍ പുറത്തിറങ്ങിയതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.