പത്തനംതിട്ട: തണ്ണിത്തോട്ടില്‍ നാലംഗ നായാട്ട് സംഘം പിടിയില്‍. വനപാലകരെ ആക്രമിക്കാനും വെടിവെക്കാനും ശ്രമിച്ച സംഘത്തെ അതിസാഹസികമായാണ് പിടികൂടിയത്. തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായാണ് ഇവര്‍ വനംവകുപ്പിന്റെ പിടിയിലായത്. നാടന്‍ തോക്ക് ഉപയോഗിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരെ വെടിവയ്ക്കാനും ശ്രമമുണ്ടായി. കൈക്ക് പരിക്കേറ്റ സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജിതേഷ് കുമാര്‍ ആശുപത്രിയില്‍ ചികിത്സ തേടി. തേക്കുംതോട് സ്വദേശികളായ പ്രവീണ്‍ പ്രമോദ്, അനില്‍, സുരാജ്, സ്മിജു സണ്ണി എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞദിവസം രാത്രിയായിരുന്നു നായാട്ട് സംഘത്തെ വനം വകുപ്പ് പിടികൂടിയത്. തണ്ണിത്തോട് ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ വേട്ടക്ക് എത്തിയതായിരുന്നു നാലംഗസംഘം. തോക്കും കത്തിയും അടക്കമുള്ള ആയുധങ്ങള്‍ കണ്ടതോടെയാണ് നായാട്ട് സംഘമാണെന്ന് വനംവകുപ്പ് തിരിച്ചറിഞ്ഞത്. പ്രതികളെ കീഴ്‌പ്പെടുത്താനുള്ള ശ്രമത്തിനിടെ വനംവകുപ്പ് ജീവനക്കാര്‍ക്കും പരിക്കേറ്റു. നായാട്ട് സംഘത്തെക്കുറിച്ച് വിശദമായ പരിശോധന നടത്താനാണ് വനംവകുപ്പിന്റെ തീരുമാനം. സമീപപ്രദേശങ്ങളില്‍ എവിടെയെങ്കിലും ഇവര്‍ വന്യമൃഗങ്ങളെ വേട്ടയാടിയിട്ടുണ്ടോ എന്ന് അന്വേഷിക്കും. പത്തനംതിട്ട മജിസ്‌ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.