തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളിലൂടെ ദൃശ്യം പ്രചരിച്ചതിനു പിന്നാലെ അപമാന ഭാരത്തിലായ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ പ്രതികരിച്ച് നടി സീമ ജി. നായര്‍. സ്ത്രീകള്‍ക്ക് അനുകൂലമായി നിയമങ്ങള്‍ വന്നതു മുതല്‍ അത് ദുരപയോഗം ചെയ്യുന്ന രീതിയില്‍ പലരും മാറുന്നുവെന്നും അതിനു വേണ്ടി എത്ര കള്ളകഥകള്‍ മെനയാനും മടിയില്ലെന്ന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ സീമ പറഞ്ഞു.

പെണ്ണൊരുമ്പെട്ടാല്‍ എന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍ നാടിന് തന്നെ ആപത്താകുന്ന രീതിയില്‍ ഇത് മാറുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ലെന്നാണ് സീമ ജി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.മനഃസാക്ഷിയുള്ള ആര്‍ക്കും ഈ പെറ്റമ്മയുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാവില്ല. സ്ത്രീകള്‍ക്കനുകൂലമായി ചില സമയങ്ങള്‍ വന്നത് മുതല്‍ അതിനെ ഏത് രീതിയിലും മിസ് യൂസ് ചെയ്യാവുന്ന രീതിയില്‍ ഇവിടെ പലരും മാറുന്നു. അതിനുവേണ്ടി എത്ര കള്ളക്കഥകള്‍ മെനയാനും മടിയില്ല. എല്ലാവര്‍ക്കും റീച്ച് കൂട്ടുക, സമൂഹമാദ്ധ്യമങ്ങളില്‍ നിറയുക, റേറ്റിംഗ് കൂട്ടുക എന്നത് മാത്രമേയുള്ളു എന്നാണ് കുറിപ്പിലെ വിമര്‍ശനം. നാളെ നമ്മുടെ കുടുംബത്തിലും ഇങ്ങനെ സംഭവിക്കാം. അങ്ങനെ ഒരു ആപത്ത് വളര്‍ന്നുവരാന്‍ അനുവദിക്കരുതെന്നാണ് സീമ ജി നായര്‍ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

''ഒരു സായാഹ്ന പോസ്റ്റ് ഇടാമെന്നു കരുതിയാണ് ഇരുന്നത്, അതിനുള്ള മനസ്സായിരുന്നില്ല.. മനസ്സാക്ഷി ഉള്ളവര്‍ക്കാര്‍ക്കും ഈ പെറ്റമ്മയുടെ കരച്ചില്‍ കണ്ടുനില്‍ക്കാനാവില്ല, പ്രായമായ അച്ഛന്റെയും, അമ്മയുടെയും ഏക അത്താണിയായിരുന്നവന്‍.. മുത്തേ നീ ഇല്ലാതെ അമ്മയ്ക്ക് എങ്ങനെ ജീവിക്കാന്‍ പറ്റുമെന്ന ആ അമ്മയുടെ വാക്കുകള്‍.. ദൈവമേ ആര്‍ക്കും ഇങ്ങനെ ഗതി വരുത്തല്ലേ.. ഒരിക്കലും കാണാത്ത, കേള്‍ക്കാത്ത, അറിയാത്ത ആളായിട്ടു പോലും ദീപക് ഈ മരണം വല്ലാതെ ഉലയ്ക്കുന്നു.

സ്ത്രീകള്‍ക്ക് അനുകൂലമായി ചില നിയമങ്ങള്‍ വന്നതു മുതല്‍ അതിനെ ഏതു രീതിയിലും, മിസ് യൂസ് ചെയ്യാവുന്ന രീതിയില്‍ ഇവിടെ പലരും മാറുന്നു.. അതിനു വേണ്ടി എത്ര കള്ളകഥകള്‍ മെനയാനും മടിയില്ല.. എല്ലാവര്‍ക്കും റീച്ച് കൂട്ടുക, സമൂഹ മാധ്യമങ്ങളില്‍ നിറയുക, റേറ്റിങ് കൂട്ടുക ഇത് മാത്രമേ ഉള്ളു, പെണ്ണൊരുമ്പെട്ടാല്‍ എന്ന് പഴമക്കാര്‍ പറഞ്ഞപ്പോള്‍, നാടിനു തന്നെ ആപത്താകുന്ന രീതിയില്‍ ഇത് മാറുമെന്ന് സ്വപ്നത്തില്‍ പോലും കരുതിയിട്ടില്ല.

പലരും പറയുന്നത് കേട്ടു, ദീപക് പിടിച്ചു നില്‍ക്കണമായിരുന്നു വെന്ന്, എങ്ങനെ പിടിച്ചു നില്‍ക്കും, എങ്ങനെ നേരിടും, വര്‍ഷങ്ങള്‍ കേസിന്റെ പുറകെ പോയി.. നാട്ടിലും, വീട്ടിലും നാണം കെട്ടവനായി എങ്ങനെ ജീവിക്കും, എല്ലാം കലങ്ങി തെളിയുമ്പോള്‍, അവനും കുടുംബവും അനുഭവിക്കാവുന്നതിന്റെ അപ്പുറം അനുഭവിച്ചിട്ടുണ്ടാകും, റീച്ച് കിട്ടാന്‍ വേണ്ടി പെണ്ണെന്നു പറയുന്ന നീ കാണിച്ചു കൂട്ടിയ തെമ്മാടിത്തരത്തിനു നീ അനുഭവിക്കും..

ആ അമ്മയുടെ നെഞ്ച് പിളരുന്ന വാക്കുകള്‍ മനുഷ്യനായി ജനിച്ച ആര്‍ക്കും സഹിക്കാന്‍ കഴിയില്ല.. നാളെ നമ്മുടെ കുടുംബത്തിലും ഇങ്ങനെ സംഭവിക്കാം.. അങ്ങനെ ഒരു ആപത്തു വളര്‍ന്നു വരുവാന്‍ അനുവദിക്കരുത്.. ദീപക് താങ്കള്‍ പെട്ടെന്ന് എല്ലാം ഉപേക്ഷിച്ചു പോകുമ്പോള്‍ ഒരു നിമിഷം നൊന്തു പെറ്റ അമ്മയെയും ആ പാവം അച്ഛനെയും ഒന്ന് ഓര്‍ത്തു കൂടായിരുന്നോ?.''-സീമ ജി.നായരുടെ വാക്കുകള്‍.

കോഴിക്കോട് ഗോവിന്ദപുരം കൊളങ്ങരക്കണ്ടി ഉള്ളാട്ട്‌തൊടിയില്‍ യു.ദീപക്(42) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ ഗോവിന്ദപുരത്തെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ബസ്സിനുള്ളില്‍ വച്ച് ദീപക് മനഃപൂര്‍വം തന്റെ ശരീരത്തില്‍ ദുരുദ്ദേശ്യത്തോടെ സ്പര്‍ശിച്ചെന്ന് ആരോപിച്ചാണ് യുവതി സമൂഹമാധ്യമത്തില്‍ ദൃശ്യങ്ങള്‍ പങ്കുവച്ചത്.

വസ്തുതാവിരുദ്ധമായ ആരോപണമാണ് യുവതി സമൂഹമാധ്യമങ്ങളിലൂടെ നടത്തിയതെന്നും ഇതേത്തുടര്‍ന്ന് ദീപക് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു. നാട്ടിലും വീട്ടിലും ഇത്തരത്തിലൊന്നും ആരോപണം കേള്‍ക്കാത്ത വ്യക്തിയായിരുന്നു ദീപക് എന്നും ഇവര്‍ പറഞ്ഞു. അതേസമയം യുവതിക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഈശ്വര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി. ദൃശ്യം പ്രചരിച്ച സംഭവത്തെക്കുറിച്ച് വടകര പൊലീസ് ദീപക്കിനോട് സംസാരിച്ചിരുന്നതായും സൂചനയുണ്ട്. രാവിലെ മുറി തുറക്കാത്തതിനെ തുടര്‍ന്ന് അമ്മയും അച്ഛനും ചില നാട്ടുകാരുടെ സഹായത്തോടെ വാതില്‍ തുറന്നു നോക്കിയപ്പോഴാണ് ദീപക്കിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് മെഡിക്കല്‍ കോളജ് പൊലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പൊലീസ് കേസെടുത്തിരുന്നു.