തിരുവനന്തപുരം : പ്രധാനമന്ത്രി നരേന്ദ്രമോദി തിരുവനന്തപുരത്തെത്തി. വിവിധ പദ്ധതികള്‍ ഉദ്ഘാടനം ചെയ്തു. കേരളത്തിന് അനുവദിച്ച മൂന്ന് അമൃത് ഭാരത് ട്രെയിനുകളുടെയും ഒരു പാസഞ്ചര്‍ ട്രെയിനിന്റെയും ഫ്‌ലാഗ് ഓഫ് വെള്ളിയാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിച്ചു. പുത്തരിക്കണ്ടം മൈതാനത്തായിരുന്നു ചടങ്ങ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ചടങ്ങില്‍ പങ്കെടുത്തു.

തോന്നയ്ക്കലിലെ ബയോ 360 ലൈഫ് സയന്‍സസ് പാര്‍ക്കില്‍ നടപ്പാകുന്ന സിഎസ്ഐആര്‍-എന്‍ഐഐഎസ്ടി ഇന്നവേഷന്‍ ടെക്നോളി എന്റര്‍പ്രണര്‍ഷിപ്പ് ഹബ്ബ്, ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയില്‍ പുതിയ റേഡിയോ സര്‍ജറി സെന്റര്‍, പൂജപ്പുര ഹെഡ് പോസ്റ്റ് ഓഫീസിന്റെ പുതിയ കെട്ടിടം എന്നിവ ഉദ്ഘാടനം ചെയ്തു. പി എം സ്വാനിധി പദ്ധതിയുടെ കീഴില്‍ ഒരു ലക്ഷം ?ഗുണഭോക്താക്കള്‍ക്ക് ക്രെഡിറ്റ് കാര്‍ഡും വായ്പയും നല്‍കുന്ന പദ്ധതിക്ക് പ്രധാനമന്ത്രി തുടക്കം കുറിച്ചു.

മൂന്ന് അമൃത് ഭാരത് ട്രെയിനുകളും ഒരു പാസഞ്ചര്‍ ട്രെയിനുമാണ് ഫ്‌ലാ?ഗ് ഓഫ് ചെയ്തത്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍, തിരുവനന്തപുരം നോര്‍ത്ത്, തൃശൂര്‍ റെയില്‍വേ സ്റ്റേഷനുകളില്‍ പ്രത്യേക പരിപാടികളും പ്രധാനമന്ത്രിയുടെ പരിപാടിയുടെ തത്സമയ സംപ്രേക്ഷണവും നടന്നു.

തിരുവനന്തപുരം സെന്‍ട്രല്‍ - താംബരം അമൃത് ഭാരത് എക്‌സ്പ്രസ്, നാഗര്‍കോവില്‍ ജങ്ഷന്‍ - മംഗളൂരു ജങ്ഷന്‍ അമൃത് ഭാരത് എക്‌സ്പ്രസ് എന്നിവ പ്രധാന വേദിയില്‍ മോദി ഫ്‌ലാഗ് ഓഫ് ചെയ്തു. ഇതേസമയം തിരുവനന്തപുരം നോര്‍ത്ത്- ചര്‍ലപള്ളി അമൃത് ഭാരത് എക്‌സ്പ്രസ് തിരുവനന്തപുരം നോര്‍ത്തില്‍നിന്നും തൃശൂര്‍ - ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിന്‍ തൃശൂരില്‍നിന്നും സര്‍വീസ് ആരംഭിച്ചു.