ചെന്നൈ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി മഹാത്മാഗാന്ധിയുടെ പേരില്‍ തന്നെ തുടരണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നിയമസഭയില്‍ പ്രമേയം പാസാക്കി. ഐകകണ്‌ഠ്യേന ശബ്ദവോട്ടോടെയാണ് പാസാക്കി. വെള്ളിയാഴ്ച മുഖ്യമന്ത്രി എം.കെ. സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. തൊഴിലുറപ്പ് പദ്ധതി വി.ബി-ജി റാം ജി എന്ന് പുനര്‍നാമകരണം ചെയ്തതിന് പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

പരിഷ്‌ക്കരിച്ച പുതിയ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക വിഹിതം 40 ശതമാനമായി ഉയര്‍ത്തി, ഇത് സംസ്ഥാന സര്‍ക്കാറിന്റെ സാമ്പത്തിക ഭാരം ഗണ്യമായി വര്‍ധിപ്പിക്കും. ജനവികാരം മാനിക്കാതെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയമഭേദഗതി നടത്തിയത്. മഹാത്മാഗാന്ധി മുന്നോട്ടുവെച്ച നയങ്ങളും നയിച്ച പാതയും മറക്കാനാവില്ലെന്നും പ്രമേയത്തില്‍ പറയുന്നു.