ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപതാം റിപ്പബ്ലിക് ദിന പരേഡില്‍ കാണികള്‍ക്ക് ദൃശ്യവിരുന്ന് ഒരുക്കി കേരളം. രാജ്യത്തിന് മാതൃകയായ കേരളത്തിന്റെ നേട്ടങ്ങളായ കൊച്ചി വാട്ടര്‍ മെട്രോയും, നൂറു ശതമാനം ഡിജിറ്റല്‍ സാക്ഷരതയും അടങ്ങുന്ന നിശ്ചല ദൃശ്യമാണ് കര്‍ത്തവ്യപഥില്‍ നടന്ന പരേഡില്‍ കേരളം അവതരിപ്പിച്ചത്. 'ആത്മനിര്‍ഭര്‍ കേരള ഫോര്‍ ആത്മ നിര്‍ഭര്‍ ഭാരത്'എന്ന വിഷയത്തിലൂന്നിയാണ് കേരളത്തിന്റെ അവതരണം. 17 സംസ്ഥാനങ്ങളാണ് ഇൗ വര്‍ഷം ടാബ്ലോ അവതരിപ്പിച്ചത്.

തിങ്കള്‍ രാവിലെ കര്‍ത്തവ്യപഥില്‍ നടന്ന സൈനീക പരേഡില്‍ സര്‍വസൈന്യാധിപയായ രാഷ്ട്രപതി സല്യൂട്ട് സ്വീകരിച്ചു. യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് അന്റോണിയോ കോസ്റ്റ, യൂറോപ്യന്‍ കമീഷന്‍ പ്രസിഡന്റ് ഉര്‍സുല വോണ്‍ഡെര്‍ ലെയ്ന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങി വിവിഐപികളടക്കം പതിനായിരത്തോളം പേരാണ് പരേഡിസ് സാക്ഷ്യം വഹിക്കാനെത്തിയത്. 'വന്ദേമാതരത്തിന്റെ 150 വര്‍ഷങ്ങള്‍' എന്ന തീമീലാണ് ഇൗ വര്‍ഷത്തെ ആഘോഷം.