തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ആര്‍ടി ലൈന്‍ പദ്ധതി കേരളത്തില്‍ അത്ര പ്രായോഗികമല്ലെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. ആര്‍ആര്‍ടി ലൈനിനെ കുറിച്ച് സംസ്ഥാനം തന്നോട് ചര്‍ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍ആര്‍ടി ചെറുനഗരങ്ങളെ ബന്ധിപ്പിക്കുന്ന പാതയാണ്. ഇതിന് വേഗത കുറവായിരിക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

ഇ ശ്രീധരന്റെ ബദല്‍ ലൈനിനെ വെട്ടിക്കൊണ്ടാണ് ബജറ്റ് തലേന്ന് നിര്‍ണായക തീരുമാനങ്ങള്‍ സര്‍ക്കാര്‍ നടത്തിയത്. ബദല്‍ അതിവേഗ പാത ഉടന്‍ കേന്ദ്രം പ്രഖ്യാപിക്കുമെന്ന് ശ്രീധരന്‍ പറഞ്ഞിരുന്നു. 15 ദിവസത്തിനകം പ്രഖ്യാപിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനു പിന്നാലെയാണ് ആര്‍ആര്‍ടി ലൈന്‍ പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള റൂട്ടിലാണ് റാപ്പിഡ് റെയില്‍ ട്രാന്‍സിറ്റ് പദ്ധതിക്ക് മന്ത്രിസഭ അംഗീകാരം നല്‍കിയത്. 583 കിലോമീറ്റര്‍ നീളത്തിലാണ് പദ്ധതി. നാലു ഘട്ടമായാണ് നടപ്പാക്കുക. പദ്ധതിക്കായി സംസ്ഥാനത്തിന്റെ താല്പര്യം അറിയിച്ച് കേന്ദ്ര സര്‍ക്കാരിന് ഔപചാരികമായി കത്ത് അയക്കും.