ഹരിപ്പാട്: ആലപ്പുഴയില്‍ ക്ഷേത്ര ദര്‍ശനത്തിനെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ക്ഷേത്രക്കുളത്തില്‍ മുങ്ങിമരിച്ചു. കുമാരപുരം കാട്ടില്‍ മാര്‍ക്കറ്റ് പുത്തന്‍പുരയില്‍ രഞ്ജു- ശരണ്യ ദമ്പതികളുടെ മകന്‍ അദ്വൈത് (17) ആണ് മരിച്ചത്. ഹരിപ്പാട് സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ പെരുംകുളത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. തൈപ്പൂയ കാവടിയുമായി ബന്ധപ്പെട്ട് മാതാവിനും മുത്തശ്ശനുമൊപ്പം ക്ഷേത്ര ദര്‍ശനത്തിനെത്തിയതായിരുന്നു അദ്വൈത്.

കുളിക്കാനായി കുളത്തിലേക്ക് ഇറങ്ങിയ അദ്വൈതിനെ കാണാതായതിനെത്തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് വെള്ളത്തില്‍ മുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കരുവാറ്റ എന്‍എസ്എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ഹരിപ്പാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്‌കൂളിലെ പൊതുദര്‍ശനത്തിന് ശേഷം നാളെ വൈകിട്ട് മൂന്നിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. സഹോദരി: ആദിത്യ.