തിരുവനന്തപുരം: ലോക കേരളസഭയുടെ സഭാ നടപടികള്‍ക്ക് വെള്ളി രാവിലെ തുടക്കമായി. വെള്ളിയാഴ്ച നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി വിദ്യാര്‍ഥികള്‍ക്കായുള്ള സ്റ്റുഡന്റ് മൈഗ്രേഷന്‍ പോര്‍ട്ടല്‍, എയര്‍പോര്‍ട്ട് ഹെല്‍പ് ഡെസ്‌ക്, ഷെര്‍പ്പ പോര്‍ട്ടല്‍, ലോക കേരളം ഓണ്‍ലൈന്‍ സേവനങ്ങള്‍ എന്നിവയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിച്ചു.

125 രാജ്യങ്ങളില്‍നിന്നും ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍നിന്നുമായി അഞ്ഞൂറിലധികം മലയാളി പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. എട്ട് പ്രധാന വിഷയങ്ങളിലൂന്നിയുള്ള ചര്‍ച്ചകളും പ്രാദേശിക സമ്മേളനങ്ങളും രണ്ട് ദിവസമായി നടക്കും. പ്രവാസികളുടെ നിക്ഷേപവും വൈദഗ്ധ്യവും നവകേരള നിര്‍മിതിക്കായി പ്രയോജനപ്പെടുത്തുന്നതിനുള്ള സുപ്രധാന തീരുമാനങ്ങള്‍ സമ്മേളനത്തിലുണ്ടാകും.

പ്രവാസി മലയാളികളും സംഗമിക്കുന്ന ലോക കേരളസഭയുടെ അഞ്ചാം പതിപ്പിന്റെ പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ ഉദ്ഘാടനം ചെയ്തു. സ്പീക്കര്‍ എ എന്‍ ഷംസീര്‍ അധ്യക്ഷനായി. മന്ത്രിമാരായ വി ശിവന്‍കുട്ടി, എ കെ ശശീന്ദ്രന്‍, കെ രാജന്‍, റോഷി അഗസ്റ്റിന്‍, ജി ആര്‍ അനില്‍, കെ കൃഷ്ണന്‍കുട്ടി, എം എ യൂസഫലി, ഡോ. രവിപിള്ള, നോര്‍ക്ക റൂട്ട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.