ചേര്‍ത്തല: ഡ്രൈവിങ് ടെസ്റ്റ് പാസാക്കുന്നതിനായി ഏജന്റുവഴി കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പിടിയില്‍. ചേര്‍ത്തല ജോയിന്റ് ആര്‍.ടി.ഒ ഓഫീസിലെ മോട്ടോര്‍വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജി. ബിജുവാണ് വിജിലന്‍സ് പിടിയിലായത്. പരാതിക്കാരനില്‍ നിന്നും പണം വാങ്ങി ബിജുവിന് കൈമാറിയ ഏജന്റ് ജോസും പിടിയിലായിട്ടുണ്ട്. ഇരുവരേയും കോട്ടയം വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

വെള്ളിയാഴ്ച വൈകീട്ട് 5.50-ഓടെ ബിജു താമസിക്കുന്ന ചേര്‍ത്തല എക്സറേ കവലയിലെ വീട്ടില്‍ വെച്ചാണ് സംഭവം. കൈക്കൂലിയായി കൈമാറിയ 2500 രൂപയ്‌ക്കൊപ്പം വീട്ടില്‍ നടത്തിയ പരിശോധനയില്‍ 11000 രൂപയും സംഘം പിടിച്ചെടുത്തു. കോട്ടയം ഈസ്റ്റേണ്‍റേഞ്ച് വിജിലന്‍സ് എസ്.പി ആര്‍.ബിനുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തണ്ണീര്‍മുക്കം സ്വദേശിയായ പരാതിക്കാരന്റെ ഭാര്യ നടത്തുന്ന ഡ്രൈവിങ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനായാണ് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.

ഇരുചക്രവാഹന ലൈസന്‍സിന് 300 രൂപയും നാലുചക്ര വാഹനങ്ങളുടെ ലൈസന്‍സിന് 400 രൂപയും ബിജു ഏജന്റുമാരില്‍ നിന്ന് നിര്‍ബന്ധിച്ചു വാങ്ങിയിരുന്നുവെന്നാണ് പരാതി. കൈക്കൂലി തുക നല്‍കാത്ത സ്‌കൂളുകാര്‍ എത്തിക്കുന്നവരെ മനപ്പൂര്‍വ്വം തോല്‍പ്പിക്കുമായിരുന്നുവെന്നും ഇക്കാരണത്താല്‍ ഒട്ടുമിക്കവരും പണം നല്‍കിയിരുന്നതായുമാണ് വിവരം.

ജനുവരി ഒന്‍പതിന് മുഹമ്മയില്‍ നടന്ന ടെസ്റ്റില്‍ പാസാക്കിയ അഞ്ച് അപേക്ഷകരുടെ ലൈസന്‍സിനുള്ള തുകയായ 2500 രൂപ ബിജുവിന്റെ ഏജന്റായി പ്രവര്‍ത്തിക്കുന്ന ജോസിനെ ഏല്‍പ്പിക്കണമെന്ന് ബിജു നിര്‍ദേശിച്ചിരുന്നു. ഈ വിവരം പരാതിക്കാരന്‍, വിജിലന്‍സ് എസ്.പിക്കു കൈമാറുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് സംഘം കെണിയൊരുക്കിയത്. ബിജുവിന്റെ നിര്‍ദേശപ്രകാരം പരാതിക്കാരനില്‍ നിന്നും ഏജന്റ് ജോസ് വാങ്ങിയ 2500 രൂപ വീട്ടിലെത്തി കൈമാറവേയാണ് ഇരുവരെയും പിടികൂടിയത്.

പത്തനംതിട്ട നെടുമ്പ്രം സ്വദേശിയായ ബിജു വര്‍ഷങ്ങളായി വിജിലന്‍സിന്റെ നിരീക്ഷണത്തിലായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആലപ്പുഴ വിജിലന്‍സ് യൂണിറ്റിലെ ഡിവൈ.എസ്.പി കെ.വി. ബെന്നിയുടെ നേതൃത്വത്തിലായിരുന്നു പിടികൂടിയത്. ഇന്‍സ്‌പെക്ടര്‍മാരായ പ്രശാന്ത്കുമാര്‍, നാസാമുദ്ദീന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.