കൊച്ചി: പെരുമ്പാവൂരില്‍ ഇതര സംസ്ഥാനക്കാരിയായ 13 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ പിതാവിന്റെ സഹോദരന് 100 വര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. അസം സ്വദേശിയെയാണ് കേസില്‍ ശിക്ഷിച്ചത്. പെരുമ്പാവൂര്‍ പോക്‌സോ കോടതി ജഡ്ജി വി. സന്ദീപ് കൃഷ്ണയാണ് കേസില്‍ ശിക്ഷ വിധിച്ചത്. അഞ്ച് വകുപ്പുകളിലായി 20 വര്‍ഷം വീതമാണ് ശിക്ഷ അനുഭവിക്കേണ്ടത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും.

2020-22 കാലയളവിലാണ് പീഡനം നടന്നത്. പിതാവ് മരിച്ച പെണ്‍കുട്ടി അമ്മയ്‌ക്കൊപ്പമാണ് താമസിച്ചിരുന്നത്. പ്ലൈവുഡ് കമ്പനിയില്‍ ജോലി ചെയ്തിരുന്നയാളാണ് പ്രതി. ഇയാള്‍ അവധി ദിവസങ്ങളില്‍ കുട്ടിയുടെ വീട്ടിലെത്തി പീഡിപ്പിച്ചതായാണ് കേസ്. ഇതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയുമായി. 14-ാം വയസ്സില്‍ പെണ്‍കുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തില്‍ ഏല്പിച്ചു.

പ്രതിയുടെ ഭീഷണിയെ തുടര്‍ന്ന് തന്നെ പീഡിപ്പിച്ചത് ആണ്‍ സുഹൃത്താണെന്നാണ് പെണ്‍കുട്ടി പുറത്ത് പറഞ്ഞത്. എന്നാല്‍ ശാസ്ത്രീയ പരിശോധനയിലൂടെ പൊലീസ് യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞു. പിഴയായി വിധിച്ച 10 ലക്ഷം രൂപയില്‍ 7.5 ലക്ഷം രൂപ പെണ്‍ കുട്ടിക്ക് ലഭിക്കും. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ. സിന്ധുവാണ് ഹാജരായത്.