താമരശ്ശേരി: നാലുവര്‍ഷംമുന്‍പ് നടന്ന മദ്രസയില്‍വെച്ച് സംഘര്‍ഷത്തിന്റെ പക മനസ്സില്‍ സൂക്ഷിച്ച് ഒന്‍പതാംക്ലാസുകാരന്‍ ഇളയസഹോദരനൊപ്പം ചേര്‍ന്ന് അതേ സ്‌കൂളില്‍ പഠിക്കുന്ന മറ്റൊരു ഒന്‍പതാംക്ലാസുകാരനെ ക്രൂരമായി മര്‍ദിച്ച് പരിക്കേല്‍പ്പിച്ചു. ചുങ്കം കലറക്കാംപൊയില്‍ നൗഷാദ്-ഫാമിദ ദമ്പതിമാരുടെ മകന്‍ മുഹമ്മദ് നാഫി (14)ക്കാണ് മര്‍ദനമേറ്റത്. അക്രമത്തില്‍ തലയ്ക്കും മുഖത്തും പരിക്കേറ്റ വിദ്യാര്‍ഥി ആദ്യം താമരശ്ശേരി ഗവ.താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലും ചികിത്സതേടി.

താമരശ്ശേരി ചുങ്കം ചെക്പോസ്റ്റ്-ഇരുമ്പിന്‍ചീടന്‍കുന്ന് റോഡില്‍ വ്യാഴാഴ്ച വൈകീട്ട് ആറ്ുമണിയോടെയാണ് സംഭവം. മര്‍ദനമേറ്റ കുട്ടിയുടെ രക്ഷിതാവിന്റെ പരാതിയില്‍ അക്രമം നടത്തിയ കുട്ടികളുടെ പേരില്‍ താമരശ്ശേരി പോലീസ് വെള്ളിയാഴ്ച എസ്.ബി.ആര്‍ (സാമൂഹിക പശ്ചാത്തല റിപ്പോര്‍ട്ട്) രജിസ്റ്റര്‍ ചെയ്തു.

അക്രമത്തിനിരയായ നാഫിയുടെ ഇളയസഹോദരനെ കുറ്റാരോപിതനായ ഒന്‍പതാംക്ലാസുകാരന്റെ അനിയന്‍ നാലുവര്‍ഷംമുന്‍പ് മദ്രസയില്‍വെച്ച് ഉപദ്രവിക്കുകയും പിന്നീട് ഇത് ചോദ്യം ചെയ്ത് ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടാവുകയും ചെയ്തിരുന്നു. അന്ന് വീട്ടുകാര്‍ ഇടപെട്ട് പ്രശ്നം പറഞ്ഞുതീര്‍ക്കുകയായിരുന്നു. രണ്ട് ഒന്‍പതാംക്ലാസ് വിദ്യാര്‍ഥികളും ഒരേ സ്‌കൂളില്‍ വ്യത്യസ്ത ഡിവിഷനുകളിലാണ് പഠിച്ചുവരുന്നത്.

കഴിഞ്ഞദിവസം നാഫി ചുങ്കത്തെ പള്ളിയിലേക്ക് പോവുന്ന വഴിയില്‍, തന്റെ മൂന്ന് സഹോദരങ്ങളെയും സ്‌കൂട്ടറില്‍ കയറ്റി ഒന്‍പതാംക്ലാസുകാരന്‍ എത്തുകയായിരുന്നു. ''നീ നാളെ ആന്വല്‍ ഡേയ്ക്ക് സ്‌കൂളില്‍ പോവുന്നുണ്ടോ?' എന്നുചോദിച്ചശേഷം ഈ കുട്ടി നാഫിയെ കയ്യേറ്റം ചെയ്തെന്നും, ഇളയ സഹോദരന്‍ പിടിച്ചുവെച്ചെന്നും മറ്റുമാണ് പരാതി. കുറ്റാരോപിതനായ വിദ്യാര്‍ഥി നാലുദിവസംമുന്‍പ് 'നിനക്കുള്ള പണി ഞാന്‍ തരുന്നുണ്ട്' എന്നുപറഞ്ഞ് നാഫിയെ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ ആരോപിക്കുന്നു.